പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ആസന്നമായിരിക്കെ, ഇന്ത്യയുടെ പ്രതിരോധ ശേഷി അടിമുടി മാറ്റാൻ ശേഷിയുള്ള തന്ത്രപ്രധാനമായ മിസൈൽ വാഗ്ദാനം ചെയ്ത് ഇസ്രയേൽ. ‘ഗോൾഡൻ ഹൊറൈസൺ’ (Golden Horizon) എന്ന് പേരിട്ടിരിക്കുന്ന, ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ഹൈപ്പർസോണിക് മിസൈലാണ് ഇസ്രയേൽ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭൂഗർഭ ബങ്കറുകൾ, ശക്തിപ്പെടുത്തിയ സൈനിക താവളങ്ങൾ, ആണവ നിലയങ്ങൾ എന്നിവ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ മിസൈൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായാൽ ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ത്യയുടെ പ്രഹരശേഷിക്ക് എതിരാളികളുണ്ടാകില്ല. ഇസ്രയേലിന്റെ ഈ വാഗ്ദാനം കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിച്ചുവരികയാണ്.
ശബ്ദത്തേക്കാൾ അഞ്ചുമടങ്ങ് വേഗത്തിൽ (മാക് 5) സഞ്ചരിക്കാൻ ശേഷിയുള്ള ഗോൾഡൻ ഹൊറൈസൺ, നിലവിൽ ഇന്ത്യയുടെ പക്കലുള്ള ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസിനേക്കാൾ (മാക് 3) കരുത്തുറ്റതാണ്. 1,000 മുതൽ 2,000 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള ഈ മിസൈൽ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ സാധിക്കും. നിലവിലുള്ള ഒരു വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഇതിന്റെ വേഗതയെയും സഞ്ചാരപഥത്തെയും പ്രതിരോധിക്കുക എളുപ്പമല്ല. കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ സുഖോയ്-30 എംകെഐ വിമാനങ്ങളിലാകും ഈ മിസൈൽ ഘടിപ്പിക്കുക. ഇതോടെ ശത്രുരാജ്യങ്ങളുടെ ആഴത്തിലുള്ള താവളങ്ങൾ തകർക്കാൻ അതിർത്തി കടക്കാതെ തന്നെ ഇന്ത്യക്ക് സാധിക്കും.
ചൈനയുടെ പക്കലുള്ള ജെഎൽ-1 മിസൈലിന് ബദലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്. ചൈനയുടെ ജെഎൽ-1 പ്രയോഗിക്കണമെങ്കിൽ എച്ച്-6എൻ പോലുള്ള വലിയ ബോംബർ വിമാനങ്ങൾ ആവശ്യമാണ്. എന്നാൽ ഇസ്രയേലിന്റെ ഗോൾഡൻ ഹൊറൈസൺ സുഖോയ് വിമാനങ്ങളിൽ മാത്രം മതിയാകുമെന്നത് ഇന്ത്യക്ക് വലിയ നേട്ടമാണ്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ലോറ (400 കി.മീ), റാംപേജ് (250 കി.മീ) എന്നീ മിസൈലുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഈ പുതിയ ആയുധം. ഇസ്രയേലിന്റെ ‘സിൽവർ സ്പാരോ’ എന്ന മിസൈൽ സാങ്കേതികവിദ്യയിൽ നിന്നാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പാകിസ്താന്റെ പക്കൽ ഇത്രയും പ്രഹരശേഷിയുള്ള വ്യോമ മിസൈലുകൾ നിലവിലില്ലാത്തതിനാൽ മേഖലയിൽ ഇന്ത്യയുടെ മേധാവിത്വം ഇരട്ടിയാകും.








