ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലവിൽ സിംഗപ്പൂർ സന്ദർശനത്തിലാണുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം കഴിഞ്ഞ ഒൻപത് വർഷത്തിനിടയിലെ യോഗിയുടെ രണ്ടാമത്തെ വിദേശയാത്രയാണിത്. സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി യോഗി ആദിത്യനാഥ് നടത്തുന്ന ഈ വിദേശ സന്ദർശനത്തിൽ 2026 ഫെബ്രുവരി 23-24 തീയതികളിൽ സിംഗപ്പൂരും തുടർന്ന് ജപ്പാനും സന്ദർശിക്കും. സിംഗപ്പൂർ സന്ദർശനത്തിന്റെ ആദ്യദിവസം തന്നെ ഉത്തർപ്രദേശിലേക്ക് ഒരു വമ്പൻ നിക്ഷേപ പദ്ധതി തന്നെ കൊണ്ടുവന്നിരിക്കുകയാണ് യോഗി ആദിത്യനാഥ്.
സിംഗപ്പൂർ കമ്പനിയായ ടെമാസെക് ആണ് ഉത്തർപ്രദേശിൽ പുതിയ നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ടെമാസെക്കിന്റെ ചെയർമാൻ ടിയോ ചീ ഹീൻ, ജിഐസി സിഇഒ ലിം ചൗ കിയാറ്റ് തുടങ്ങിയർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ ആശുപത്രി, ലോജിസ്റ്റിക്സ് മേഖലയിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് ടെമാസെക് പ്രഖ്യാപിച്ചിട്ടുള്ളത്. ഡാറ്റാ സെന്ററുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, പുനരുപയോഗ ഊർജ്ജം, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലായി ഉത്തർപ്രദേശിലെ സാധ്യതയുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നതായും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.
ആഗോള നിക്ഷേപകർക്കുള്ള സംസ്ഥാന സർക്കാരിന്റെ നിക്ഷേപക സൗഹൃദ നയങ്ങളും ഫാസ്റ്റ് ട്രാക്ക് ക്ലിയറൻസ് സംവിധാനങ്ങളും ഇന്ന് ഉത്തർപ്രദേശിനെ രാജ്യത്തെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു വ്യാവസായിക കേന്ദ്രമാക്കി മാറ്റുകയാണ്. കഴിഞ്ഞ 9 വർഷത്തിനിടെ 12000 കോടി രൂപയോളം വിദേശനിക്ഷേപമാണ് ഉത്തർപ്രദേശിലേക്ക് എത്തിയിട്ടുള്ളത്. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനും കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കാനുമുള്ള ശ്രമങ്ങൾ ഉത്തർപ്രദേശ് സർക്കാർ തുടരുകയാണ്.








