വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള അതീവ രഹസ്യ സൈനിക നീക്കത്തിനിടെ മാരകമായി പരിക്കേറ്റിട്ടും തന്റെ സഹപ്രവർത്തകരുടെ ജീവൻ കാത്ത വീരനായകൻ ചീഫ് വാറന്റ് ഓഫീസർ 5 എറിക് സ്ലോവറിന് അമേരിക്കയുടെ ആദരം. രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ ‘മെഡൽ ഓഫ് ഓണർ’ (Medal of Honor) നൽകിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എറിക്കിനെ ആദരിച്ചത്. തന്റെ രണ്ടാമൂഴത്തിലെ ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ട്രംപ് നടത്തിയ ഈ പ്രഖ്യാപനം ലോകത്തെ തന്നെ അമ്പരപ്പിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയെന്ന വിവരവും ഈ ചടങ്ങിലാണ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ജനുവരിയിൽ നടന്ന ആ സാഹസിക നീക്കത്തിനിടെ എറിക് സ്ലോവർ നടത്തിയ പോരാട്ടം അവിശ്വസനീയമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. അതിശക്തമായ കാവലുള്ള മഡുറോയുടെ സൈനിക താവളത്തിലേക്ക് ചിനൂക്ക് (CH-47 Chinook) ഹെലികോപ്റ്റർ പറത്തിയത് എറിക്കായിരുന്നു. റഷ്യൻ-ചൈനീസ് സാങ്കേതിക വിദ്യകൾ കാവൽ നിന്ന ആ കോട്ടയ്ക്കുള്ളിൽ വെച്ച് എറിക്കിന്റെ ഹെലികോപ്റ്ററിന് നേരെ ശത്രുസൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിർത്തു. കാലിലും ഇടുപ്പിലുമായി നാല് വെടിയുണ്ടകളാണ് എറിക്കിന്റെ ശരീരത്തിൽ തുളച്ചുകയറിയത്. രക്തം ഹെലികോപ്റ്ററിനുള്ളിലൂടെ വാർന്നൊഴുകുമ്പോഴും വേദന കടിച്ചമർത്തിക്കൊണ്ട് എറിക് വിമാനം നിയന്ത്രിച്ചു. ഹെലികോപ്റ്റർ തകരുകയും ദൗത്യം പരാജയപ്പെടുകയും ചെയ്യുമായിരുന്ന സാഹചര്യത്തിൽ, തന്റെ സഹപ്രവർത്തകരെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് ഇറക്കിയ ശേഷം മാത്രമാണ് എറിക് തന്റെ സഹപൈലറ്റിനോട് നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്.
അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ വാക്കറിന്റെ സഹായത്തോടെ എറിക് സ്ലോവർ വേദിയിലെത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് സഭാംഗങ്ങൾ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വരവേറ്റത്. ദൗത്യത്തിന് പുറപ്പെടുന്നതിന് മുൻപ് എറിക്കിന്റെ ഭാര്യ ആമി, വിശുദ്ധജലം തളിച്ച ഡോഗ് ടാഗ് (മിലിട്ടറി ഗ്രേഡ് ടാഗുകൾ: സ്റ്റെയിൻലെസ്സ് സ്റ്റീലിൽ വിവരങ്ങൾ അടിച്ചുവരുന്ന (Embossed) ടാഗുകളാണിവ) നൽകിയിരുന്നുവെന്നും എറിക് ആ രാത്രി അവ ധരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.
അസാമാന്യമായ ധീരതയ്ക്കുള്ള അംഗീകാരമായി ജനറൽ ജോനാഥൻ ബ്രായോട് എറിക്കിന് മെഡൽ ഓഫ് ഓണർ സമ്മാനിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. മഡുറോയെ പിടികൂടാൻ കഴിഞ്ഞത് അമേരിക്കൻ സൈന്യത്തിന്റെ വലിയ വിജയമാണെന്നും ആ വിജയത്തിന് പിന്നിലെ യഥാർത്ഥ നായകൻ എറിക്കാണെന്നും ട്രംപ് ലോകത്തെ ഓർമ്മിപ്പിച്ചു. ഈ വീരഗാഥ അമേരിക്കൻ സൈനിക ചരിത്രത്തിൽ എന്നെന്നും സ്മരിക്കപ്പെടുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.












