പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ ഇന്ത്യ-ഇസ്രയേൽ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ബുധനാഴ്ച വൈകുന്നേരം ടെൽ അവീവിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നേരിട്ടെത്തി. വിമാനത്താവളത്തിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സന്ദർശനത്തിൽ അതീവ കൃതാർത്ഥനാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നും എക്സിൽ (X) കുറിച്ചു. പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന മോദിയുടെ ഈ സന്ദർശനം അതീവ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിനെ (Knesset) മോദി അഭിസംബോധന ചെയ്യും. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും നെതന്യാഹുവും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവയ്ക്കായിരിക്കും മുൻഗണന. ബുധനാഴ്ച രാത്രി മോദിക്ക് വേണ്ടി നെതന്യാഹു പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇതിന് ശേഷം ഇരു നേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിരോധ മേഖലയിലെ സഹകരണത്തിന് പുറമെ കൃഷി, ജല മാനേജ്‌മെന്റ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നീ മേഖലകളിലും പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഗാസയിലെ പ്രതിസന്ധിയും ചർച്ചകളിൽ ഇടംപിടിക്കുമെന്നാണ് സൂചന. ഭീകരവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തിൽ ഇരുരാജ്യങ്ങളും പുതിയ ധാരണകളിലെത്തും. 2017-ലെ സന്ദർശനത്തിന് ശേഷം മോദി വീണ്ടും ഇസ്രയേലിൽ എത്തുമ്പോൾ അത് ആഗോള തലത്തിൽ ഭാരതത്തിന്റെ നയതന്ത്ര സ്വാധീനം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സന്ദർശനത്തിന്റെ ഭാഗമായി ഇസ്രയേലിലെ ഇന്ത്യൻ പ്രവാസികളുമായും പ്രധാനമന്ത്രി സംവദിക്കും. വരും മണിക്കൂറുകളിൽ ഇസ്രയേലിൽ നിന്ന് പുറത്തുവരുന്ന ഓരോ തീരുമാനങ്ങളും ഇന്ത്യയുടെ പ്രതിരോധ ഭൂപടത്തിൽ നിർണ്ണായകമാകും.










