രാജ്യത്തിന്റെ വ്യോമാതിർത്തിക്ക് പുറത്തുണ്ടായ മിസൈൽ ഭീഷണിയെ തുടർന്ന് യുഎഇയിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ചു. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സ്ഥിതിഗതികൾ പൂർണമായും ശാന്തമാണെന്നും യുഎഇ ദേശീയ അടിയന്തര ഘട്ട ദുരന്തനിവാരണ അതോറിറ്റി (NCEMA) ഔദ്യോഗികമായി അറിയിച്ചു.
വ്യോമാതിർത്തിക്ക് പുറത്തുണ്ടായ അടിയന്തര സാഹചര്യം മുൻനിർത്തിയാണ് മുൻകരുതൽ എന്ന നിലയിൽ രാജ്യം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഭീഷണി പൂർണമായും ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പുകൾ പിൻവലിച്ചത്. യുഎഇയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും അതോറിറ്റി സ്വീകരിച്ചിരുന്നു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ എന്തിനും സജ്ജമായി അതീവ ജാഗ്രത തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎഇയുടെ വ്യോമാതിർത്തി പൂർണമായും സുരക്ഷിതമാണ്. സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വ്യാജ വാർത്തകളിലും അഭ്യൂഹങ്ങളിലും പൊതുജനങ്ങൾ ആശങ്കപ്പെടരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നതെന്നും ഏത് സാഹചര്യത്തെയും നേരിടാൻ പ്രതിരോധ മന്ത്രാലയവും സുരക്ഷാ ഏജൻസികളും സദാ സന്നദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.












