ഒട്ടാവ : കാനഡയിലെ അക്രമ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി പുതിയ കാനഡ സർക്കാർ. ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് ഇന്ത്യ-കാനഡ ബന്ധം വലിയ രീതിയിൽ വഷളാക്കിയത് കാനഡയിലെ ആക്രമകുറ്റകൃത്യങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന മുൻ പ്രധാനമന്ത്രി ട്രൂഡോയുടെ നിലപാടായിരുന്നു. എന്നാൽ പുതിയ പ്രധാനമന്ത്രിയായ മാർക്ക് കാർണി ട്രൂഡോയെ തള്ളി രാജ്യത്തിന്റെ പുതിയ നിലപാട് വ്യക്തമാക്കി. മാർക്ക് കാർണി ഒരു പ്രധാന സന്ദർശനത്തിനായി ഇന്ത്യയിലേക്ക് തിരിക്കുന്നതിന് തൊട്ട് മുൻപാണ് കാനഡ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾക്കിടയിൽ ശക്തമായ നയതന്ത്ര ചർച്ചകൾ നടന്നതായി കനേഡിയൻ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കാനഡയിലെ പ്രമുഖ മാധ്യമമായ ടൊറന്റോ സ്റ്റാറിനോട് പ്രതികരിച്ചു. 2023 സെപ്റ്റംബറിൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധവും ദുരുദ്ദേശ്യപരവുമാണ് എന്ന് ഇന്ത്യ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. കാനഡയിൽ അഭയം പ്രാപിച്ചിരിക്കുന്ന ഖാലിസ്ഥാൻ ഭീകരരിൽ നിന്നും തീവ്രവാദികളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കാനഡയുടെ പഴയ പ്രധാനമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നത് എന്നും ഇന്ത്യ സൂചിപ്പിച്ചിരുന്നു.










