ടോക്യോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. കഴിഞ്ഞ നാല് ദിവസങ്ങളിലായി രണ്ടു രാഷ്ട്രങ്ങളിലാണ് യോഗി സന്ദർശനം നടത്തിയത്. ആദ്യ രണ്ടു ദിവസങ്ങളിൽ സിംഗപ്പൂരും തുടർന്ന് ജപ്പാനിലും ആണ് അദ്ദേഹം സന്ദർശനം നടത്തിയത്. നാലുലക്ഷം കോടിയുടെ നിക്ഷേപമാണ് യോഗി ആദിത്യനാഥിന്റെ ഈ ദ്വിരാഷ്ട്ര സന്ദർശനത്തിലൂടെ ഉത്തർപ്രദേശിലേക്ക് എത്തിയിരിക്കുന്നത്.
2029-30 ഓടെ 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിദേശനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സിംഗപ്പൂരും ജപ്പാനും സന്ദർശിച്ചത്. ഇരു രാജ്യങ്ങളിലുമായി നടന്ന ബിസിനസ് ഉച്ചകോടികളിൽ ഒപ്പുവച്ച ധാരണാപത്രങ്ങളിൽ 1.5 ലക്ഷം കോടി രൂപയും നിക്ഷേപ നിർദ്ദേശങ്ങളിൽ 2.5 ലക്ഷം കോടി രൂപയും സംസ്ഥാനത്തിനുള്ള നിക്ഷേപമായി ലഭിച്ചു. ജാപ്പനീസ് സ്ഥാപനങ്ങൾക്കായി യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (YEIDA) പ്രദേശത്ത് 500 ഏക്കർ വിസ്തൃതിയുള്ള ‘ജപ്പാൻ സിറ്റി’ വികസിപ്പിക്കുന്നതാണ് പ്രധാന നിക്ഷേപ പദ്ധതികളിൽ ഒന്ന്.
സമർപ്പിത ഓട്ടോ ക്ലസ്റ്ററുകളും ഗവേഷണ വികസന സൗകര്യങ്ങളും വികസിപ്പിക്കുന്നതും പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ ഉത്തർപ്രദേശിൽ ഒരു ഒരു ഗ്രീൻ ഹൈഡ്രജൻ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. യമനാഷി സർവകലാശാല, യമനാഷി ഹൈഡ്രജൻ കമ്പനി, ഐഐടി കാൺപൂർ, ഹാർകോർട്ട് ബട്ട്‌ലർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി, ഐഐടി ബിഎച്ച്‌യു, മദൻ മോഹൻ മാളവ്യ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി എന്നിവയുമായി സഹകരിച്ചാണ് ഗ്രീൻ ഹൈഡ്രജൻ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുക. യുപിയിലെ ബുദ്ധ, രാമായണ സർക്യൂട്ടുകൾ വഴിയുള്ള ടൂറിസവുമായി ബന്ധപ്പെട്ട കരാറുകളിലും ധാരണയായിട്ടുണ്ട്.










