ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഡൊണാൾഡ് ട്രംപ് വർഷങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പുകൾ വീണ്ടും വൈറലാകുന്നു. ഒബാമ ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് ട്രംപ് അന്ന് നടത്തിയ പ്രവചനങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ തന്നെ ഭരണകാലത്ത് യാഥാർത്ഥ്യമാകുന്നതിലെ വൈരുദ്ധ്യമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
2011-ൽ ട്രംപ് കുറിച്ചത് ഇങ്ങനെയായിരുന്നു: “തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ബരാക് ഒബാമ ഇറാനുമായി ഒരു യുദ്ധം തുടങ്ങും.” ഒബാമയ്ക്ക് നയതന്ത്ര ചർച്ചകളിൽ കഴിവില്ലാത്തതുകൊണ്ടാണ് അദ്ദേഹം യുദ്ധത്തിന് മുതിരുന്നതെന്നും അന്ന് ട്രംപ് പരിഹസിച്ചിരുന്നു. 2012-ലും 2013-ലും സമാനമായ രീതിയിൽ ഒബാമ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പലതവണ ആവർത്തിച്ചു. “ഒബാമ ദുർബലനാണ്, നയതന്ത്രജ്ഞനല്ല, അതുകൊണ്ട് അദ്ദേഹം ഇറാനെ ആക്രമിക്കും” എന്നായിരുന്നു ട്രംപിന്റെ അന്നത്തെ വാദം.
വർഷങ്ങൾക്ക് ശേഷം ട്രംപ് വീണ്ടും അധികാരത്തിലിരിക്കെ, അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വൻ സൈനിക നീക്കം നടത്തിയിരിക്കുകയാണ്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പെന്റഗൺ പേരിട്ടിരിക്കുന്ന ഈ ആക്രമണം മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പൂർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.
ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ വർഷം നടത്തി. അബുദാബി, കുവൈത്ത്, ദോഹ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബിയിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബഹ്‌റൈനിലെ യുഎസ് നേവി ആസ്ഥാനത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി. ഇതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചു.









