ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. തിരിച്ചടിക്കാൻ മുതിർന്നാൽ ഇറാൻ എന്ന രാജ്യം ഇന്നുവരെ കാണാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക പ്രഹരം നേരിടേണ്ടി വരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഇറാൻ അതിശക്തമായി തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകൾ താൻ നിരീക്ഷിച്ചുവരികയാണെന്ന് ട്രംപ് പറഞ്ഞു. “അവർ അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താൽ, ചരിത്രത്തിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്ര ശക്തമായ സേനയെ ഉപയോഗിച്ച് ഞങ്ങൾ അവരെ തകർക്കും,” ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കും ഇറാന്റെ ആണവ-മിസൈൽ ഭീഷണികൾ അവസാനിപ്പിക്കാനും ഈ സൈനിക നീക്കം അത്യാവശ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ശനിയാഴ്ച നടന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് പ്രധാന ഭരണാധികാരികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇത് ഇറാന്റെ ഭരണകൂടത്തെയും സൈന്യത്തെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഇറാനിലെ സുരക്ഷാ സേനാംഗങ്ങൾ ആയുധം താഴെ വെക്കണമെന്നും അല്ലാത്തപക്ഷം ‘ഉറപ്പായ മരണം’ നേരിടേണ്ടി വരുമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറാനിലെ ജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ ഭരണകൂടത്തെ താഴെയിറക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. യുദ്ധം അവസാനിച്ചാലുടൻ ജനങ്ങൾ ഭരണം ഏറ്റെടുക്കണമെന്നും സ്വന്തം വിധി നിർണ്ണയിക്കണമെന്നുമാണ് ട്രംപിന്റെ സന്ദേശം.








