ന്യൂഡൽഹി: യുഎഇക്ക് നേരെ നടന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. പ്രയാസകരമായ ഈ ഘട്ടത്തിൽ ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇന്ത്യ യുഎഇക്കൊപ്പം നിൽക്കുന്നു. യുഎഇയിലുള്ള വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കാട്ടുന്ന പ്രത്യേക താൽപ്പര്യത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും സമാധാനവും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായി യുഎഇക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് ഇരുനേതാക്കളും സംസാരിച്ചത്. യുഎഇയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏത് നീക്കത്തെയും ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.പശ്ചിമേഷ്യയിലെ സമാധാനം നിലനിർത്തുന്നതിൽ യുഎഇയുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും മേഖലയിലെ സുരക്ഷയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.












