ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചത് തന്നെ വധിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അവൻ എന്നെ കൊല്ലുന്നതിന് മുൻപ് ഞാൻ അവനെ പിടികൂടി. അവൻ രണ്ടുതവണ ശ്രമിച്ചു, പക്ഷേ ഞാൻ അവനെ ആദ്യം കൊന്നു,” എന്ന് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. 2024-ൽ തന്നെ വധിക്കാൻ ഇറാൻ നടത്തിയ ഗൂഢാലോചനയെ സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ ഈ പരാമർശം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഖമേനിയുടെ മരണം സ്ഥിരീകരിച്ച ട്രംപ്, ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളാണ് ഖമേനിയെന്ന് വിശേഷിപ്പിച്ചു. ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമേനിയും സംഘവും കൊലപ്പെടുത്തിയ അമേരിക്കക്കാർക്കും ലോകത്തെമ്പാടുമുള്ള നിരപരാധികൾക്കും ലഭിച്ച നീതിയാണിത്. അമേരിക്കയുടെ അതിനൂതന ട്രാക്കിംഗ് സംവിധാനങ്ങളും ഇസ്രായേലിന്റെ സഹകരണവുമാണ് ഈ ദൗത്യം വിജയകരമാക്കിയത്. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയെ കടുത്ത രീതിയിൽ ആക്രമിക്കുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. “ഇന്ന് എന്നത്തേക്കാളും ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ പ്രസ്താവിച്ചിട്ടുണ്ട്. അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താൽ, ലോകം ഇതുവരെ കാണാത്തത്ര വലിയ ശക്തിയോടെ ഞങ്ങൾ തിരിച്ചടിക്കും.” ട്രംപ് കുറിച്ചു.
ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചത്.










