വന്ദന ദാസ് വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് പി എൻ വിനോദ് മുമ്പാകെ പൂർത്തിയായി. കേസിൽ പ്രതിക്ക് മാനസീക രോഗമാണെന്നുള്ള പ്രതിഭാഗം തർക്കം കളവാണെന്ന് തെളിയിക്കുന്ന സാഹചര്യങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാദമാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതി മുമ്പാകെ നടത്തിയത്.
സംഭവ കാലഘട്ടത്തിൽ നെടുമ്പന സ്കൂളിൽ അദ്ധ്യാപകനായിരുന്ന പ്രതി സ്കൂൾ നടപടികളിൽ യാതൊരു വിധവുമായ വീഴ്ചയും വരുത്തിയിട്ടില്ല എന്ന സ്കൂളിലെ പ്രധാനാധ്യാപികയുടെ മൊഴി പ്രതി ആ സമയത്ത് മാനസീകമായി സ്വബോധത്തോടെ കഴിഞ്ഞിരുന്ന ആൾ ആണെന്ന് വ്യക്തമാക്കുന്നതായി അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ വാദിച്ചു. കൂടാതെ സ്വന്തമായി വാഹനത്തിൽ ഡ്രൈവ് ചെയ്ത് സ്കൂളിൽ എത്തുന്നയാളാണ് പ്രതിയെന്നും നന്നായി പാട്ടു പാടാനും അഭിനയിക്കുവാനും അറിവുള്ള ആളാണ് പ്രതി എന്നുള്ള പ്രതിഭാഗം സാക്ഷിയായ ഹേമൻ എന്ന അദ്ധ്യാപകൻ്റെ മൊഴി തന്നെ പ്രതിയുടെ സുബോധത്തെ വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിഭാഗം സാക്ഷിയായി കോടതിയിൽ വിസ്തരിച്ച ജയിൽ സൂപ്രണ്ട് പ്രതിയുടെ ജയിലിലെ സ്വഭാവത്തെക്കുറിച്ച് വിവരിച്ചതും പ്രതിയുടെ സുബോധം വ്യക്തമാക്കുന്നതാണെന്നുള്ള വാദവും പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തി.
സംഭവ ദിവസം ഹോസ്പിറ്റലിലെ സർജിക്കൽ സിസേഴ്സ് രഹസ്യമായി എടുത്ത് ഡോക്ടർ വന്ദനയെയും മറ്റുള്ളവരെയും ആക്രമിച്ച പ്രതിയുടെ പ്രവൃത്തി ലീഗൽ ഇൻസാനിറ്റി എന്ന നിയമപരമായ ഇളവിൻ്റെ പരിധിയിൽ വരുന്ന തല്ലയെന്നും മേൽക്കോടതികളുടെ വിധികൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൂടാതെ പ്രതി ജയിലിൽ വെച്ച് ഉപയോഗിക്കുന്ന മരുന്നുകളുടെ അളവുകൾ മാനസിക വിഭ്രാന്തിയുള്ള ആളുകൾക്ക് നല്കുന്ന അളവുകളെക്കാൾ വളരെ കുറഞ്ഞ അളവിലുള്ളതാണെന്ന് മാനസീക രോഗവിദദ്ധരുടെ അഭിപ്രായങ്ങളും മെഡിക്കൽ ഗ്രന്ഥങ്ങളിലെ പരാമർശങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
തന്നെ ചികിത്സിച്ച നിരപരാധിയായ ഒരു ഡോക്ടറെ തന്നെ ഹോസ്പിറ്റൽ മുറിക്കുള്ളിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മറ്റ് ആറ് പേരെ ആക്രമിക്കുകയും ചെയ്ത അദ്ധ്യാപകൻ കൂടിയായ പ്രതി സന്ദീപ്, നിയമത്തിൻ്റെ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലയെന്നുള്ള വാദത്തോടെയാണ് അഡ്വ പ്രതാപ് ജി പടിക്കൽ തൻ്റെ വാദം അവസാനിപ്പിച്ചത്. പ്രതിഭാഗം വാദം മാർച്ച് 7 ന് നടക്കും.
കേസിൽ പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.









