ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്. നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഖമേനിയുടെ കൊലപാതകത്തിൽ ഇന്ത്യ പ്രതികരിക്കാത്തത് നിഷ്പക്ഷതയല്ലെന്നും മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ‘ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ നയതന്ത്ര ചർച്ചകൾ പുരോഗമിക്കവെ വധിക്കുന്നത് ലോകക്രമത്തിന് തന്നെ ഭീഷണിയാണ്. ഇറാന്റെ പരമാധികാരത്തിന് മേലുള്ള ഈ കടന്നുകയറ്റത്തെ അപലപിക്കാൻ ഇന്ത്യ തയ്യാറാകാത്തത് രാജ്യത്തിന്റെ വിദേശനയത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അവർ എഴുതി.
നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി വെറും 48 മണിക്കൂറിനുള്ളിലാണ് ഈ കൊലപാതകം നടന്നതെന്നത് സംശയകരമാണെന്നും അവർ കുറിച്ചു. ഇസ്രായേലിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്ന സർക്കാർ, ഇറാനുമായുള്ള ദീർഘകാല സൗഹൃദത്തെ തള്ളിക്കളയുകയാണോ എന്നും ലേഖനത്തിൽ ചോദ്യമുയരുന്നു. അതേസമയം, കേന്ദ്ര സർക്കാർ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മേഖലയിൽ സമാധാനം പുലരണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കണമെന്നുമുള്ള പൊതുവായ നിലപാടാണ് സർക്കാർ സൂചിപ്പിക്കുന്നത്.









