ഭാരതത്തിന്റെ സൈനിക ശക്തിക്കും വർദ്ധിച്ചുവരുന്ന നയതന്ത്ര പ്രഭാവത്തിനും മുന്നിൽ പാകിസ്താൻ വിറയ്ക്കുന്നു. ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന ഭീതിയോടെ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി രംഗത്തെത്ത്. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഭാരതത്തിന്റെ സൈനിക നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സർദാരി സംസാരിച്ചത്. യുദ്ധമല്ല, ചർച്ചയാണ് ഏക പോംവഴിയെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നത് ഭാരതത്തിന്റെ കരുത്താർജ്ജിച്ച പ്രതിരോധ നയത്തോടുള്ള പാകിസ്താന്റെ ഭയമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഭാരതം യുദ്ധമുഖത്തുനിന്നും മാറി ചർച്ചകളുടെ മേശയിലേക്ക് വരണമെന്നാണ് സർദാരിയുടെ ആവശ്യം. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കും പ്രസക്തിയില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. 2025-ലെ ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള മിന്നലാക്രമണങ്ങളിലൂടെ പാകിസ്താന്റെ ഭീകര താവളങ്ങൾ തകർത്തെറിഞ്ഞ ഭാരതത്തിന്റെ ശൗര്യം പാക് ഭരണകൂടത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്ന് സർദാരിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
നയതന്ത്ര തലത്തിൽ പാകിസ്താൻ നേരിടുന്ന ഒറ്റപ്പെടലും ആഭ്യന്തര സാമ്പത്തിക തകർച്ചയും മറച്ചുപിടിക്കാനാണ് ഇന്ത്യക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന വിമർശനവും ശക്തമാണ്. കാശ്മീർ വിഷയത്തിൽ പഴയ പല്ലവി ആവർത്തിച്ച സർദാരി, ഇന്ദു നദീജല കരാർ വിഷയത്തിൽ ഭാരതം സ്വീകരിക്കുന്ന കർക്കശ നിലപാടുകളെ ‘ഹൈഡ്രോ ടെററിസം’ എന്ന് വിശേഷിപ്പിക്കാനും മടിച്ചില്ല. എന്നാൽ ഭാരതത്തിന്റെ ഓരോ തുള്ളി വെള്ളവും നമ്മുടെ അവകാശമാണെന്നും അത് ശത്രുരാജ്യത്തിന് വിട്ടുകൊടുക്കില്ലെന്നുമുള്ള ഉറച്ച നിലപാടാണ് ഭാരത സർക്കാർ സ്വീകരിക്കുന്നത്









