ശത്രുരാജ്യങ്ങളായ ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്തുന്ന നിർണായക നീക്കവുമായി ഭാരത സർക്കാർ. രാജ്യത്തിന്റെ പ്രതിരോധ നയത്തിൽ ചരിത്രപരമായ മാറ്റം വരുത്തിക്കൊണ്ട്, മിസൈലുകളുടെ വികസനവും നിർമ്മാണവും പൂർണ്ണമായും സ്വകാര്യ ഇന്ത്യൻ കമ്പനികൾക്ക് തുറന്നുനൽകാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. ഇതുവരെ ഡി.ആർ.ഡി.ഒ (DRDO), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിൽ മാത്രം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന തന്ത്രപ്രധാനമായ ഈ മേഖലയിലാണ് മോദി സർക്കാർ വൻ പരിഷ്കാരം കൊണ്ടുവരുന്നത്. ഇതിന്റെ ആദ്യപടിയായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച അത്യാധുനിക അസ്ത്ര മാർക്ക്-2 (Astra Mark 2) മിസൈലുകൾ നിർമ്മിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ച് പ്രതിരോധ മന്ത്രാലയം ഉടൻ തന്നെ താല്പര്യപത്രം (RFP) പുറപ്പെടുവിക്കും. ഐകോം (ICOMM), അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹിന്ദ്ര ഗ്രൂപ്പ് എന്നീ പ്രമുഖ ഇന്ത്യൻ വ്യവസായ ഭീമന്മാർ ഈ പദ്ധതിയിൽ പങ്കാളികളാകുമെന്നാണ് സൂചന.
ഇന്ത്യൻ സായുധ സേനകൾക്ക് പുറമെ സൌഹൃദ വിദേശരാജ്യങ്ങളിൽ നിന്നും മിസൈലുകൾക്കായി വൻതോതിൽ ആവശ്യക്കാർ ഉയർന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം. ഡി.ആർ.ഡി.ഒയുടെ അസ്ത്ര മിസൈലുകൾ വാങ്ങാൻ ഇന്തോനേഷ്യ ഇതിനകം തന്നെ കടുത്ത താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപനമായ ബി.ഡി.എല്ലിന് മാത്രം ഈ വൻ ഡിമാൻഡ് പൂർണ്ണമായി നിറവേറ്റാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയെക്കൂടി ഇതിലേക്ക് പങ്കാളികളാക്കുന്നത്. 180 മുതൽ 200 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള അസ്ത്ര മാർക്ക്-2, വിഷ്വൽ റേഞ്ചിന് അപ്പുറമുള്ള (BVR) അത്യാധുനിക എയർ-ടു-എയർ മിസൈലാണ്. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് തൊട്ടുമുൻപ് പാകിസ്താന് ചൈന കൈമാറിയ പി.എൽ-15ഇ (PL-15E) മിസൈലുകളെ ഫലപ്രദമായി നേരിടാനാണ് അസ്ത്ര മാർക്ക്-2 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വ്യോമസേനയുടെ തേജസ് മാർക്ക് 1-എ, മിഗ്-29, സുഖോയ്-30 എം.കെ.ഐ, നാവികസേനയുടെ റാഫേൽ മറൈൻ യുദ്ധവിമാനങ്ങളിൽ വിന്യസിക്കും.
അസ്ത്രയ്ക്ക് പിന്നാലെ 500 കിലോമീറ്റർ പ്രഹരശേഷിയുള്ള, ശബ്ദത്തേക്കാൾ ആറിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ‘പ്രളയ്’ (Pralay) ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈലിന്റെ നിർമ്മാണവും സ്വകാര്യ മേഖലയ്ക്ക് കൈമാറും. ഇന്ത്യയുടെ ഇൻ്റഗ്രേറ്റഡ് റോക്കറ്റ് ഫോഴ്സിൻ്റെ പ്രധാന കരുത്തായ പ്രളയോടൊപ്പം ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (LRLACM), അടുത്ത തലമുറ ബ്രഹ്മോസ് മിസൈൽ, 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കുന്ന പിനാക റോക്കറ്റ് ലോഞ്ചർ എന്നിവയും ഭാരതത്തിന്റെ ആയുധപ്പുരയ്ക്ക് മാറ്റുകൂട്ടും. അടുത്തിടെ നടന്ന ഇറാൻ-അമേരിക്കൻ സംഘർഷങ്ങളും ഓപ്പറേഷൻ സിന്ദൂരും മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ അനിവാര്യത ഭാരതത്തിന് ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്.
ശത്രുക്കളുടെ മിസൈൽ ആക്രമണങ്ങളിൽ നിന്നും ഡ്രോൺ ആക്രമണങ്ങളിൽ നിന്നും രാജ്യത്തെ പൂർണ്ണമായി സംരക്ഷിക്കാൻ ബഹുമുഖ പ്രതിരോധ ശൃംഖലയാണ് ഇന്ത്യ തീർക്കുന്നത്. ഇതിനായി ഇസ്രായേലുമായി ചേർന്ന് നാവികസേനാ കപ്പലുകൾക്കായി ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ ഇന്ത്യ സംയുക്തമായി വികസിപ്പിക്കുന്നുണ്ട്. കൂടാതെ പാകിസ്താൻ ഉപയോഗിക്കുന്ന തുർക്കി നിർമ്മിത കുറഞ്ഞ ചെലവിലുള്ള ഡ്രോണുകളെയും ചൈനയുടെ ദീർഘദൂര റോക്കറ്റുകളെയും പ്രതിരോധിക്കാൻ പ്രത്യേക ആൻ്റി-ഡ്രോൺ സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള അഞ്ചാമത്തെ എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനം വരുന്ന നവംബറിൽ ഇന്ത്യയിലെത്തും. ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ റഷ്യയിൽ നിന്ന് അഞ്ച് എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഈ എസ്-400 യൂണിറ്റുകൾക്ക് സുരക്ഷയൊരുക്കാൻ റഷ്യയുടെ തന്നെ പാൻസിർ (Pantsir) എയർ ഡിഫൻസ് സംവിധാനവും ഇന്ത്യ ഉപയോഗിക്കും. സ്വകാര്യ മേഖലയുടെ കരുത്ത് കൂടി ചേരുന്നതോടെ ഭാരതം മിസൈൽ ഉത്പാദനത്തിൽ ആഗോള ശക്തിയായി മാറുമെന്നാണ് വിലയിരുത്തൽ.










