കേട്ടുതുടങ്ങിയ നാൾ മുതൽ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും താരാട്ടിനുമെല്ലാം ഒരൊറ്റ ശബ്ദമേ ഉണ്ടായിരുന്നുള്ളൂ; നമ്മുടെ സ്വന്തം ജാനകിയമ്മ. തലമുറകളെ പ്രണയിക്കാനും കരയാനും പഠിപ്പിച്ച, കേൾക്കുമ്പോഴൊക്കെയും അമ്മയുടെ വാത്സല്യത്തോടെ നെഞ്ചിലേക്ക് പെയ്തിറങ്ങിയ ആ മധുരനാദം ഇനി ഓർമ്മകളിൽ മാത്രം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 88-ാം വയസ്സിൽ ആ സംഗീതമാന്ത്രിക വിടവാങ്ങുമ്പോൾ ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത് ഒരു കാലഘട്ടത്തെയാണ്.ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച ജാനകിയമ്മയ്ക്ക് തെലുങ്കായിരുന്നു മാതൃഭാഷയെങ്കിലും, കേരളത്തിന് അവർ എന്നും മലയാളിയായ ജാനകിയമ്മയായിരുന്നു. അന്യഭാഷാ ഗായികയെന്ന വേർതിരിവുകൾക്കപ്പുറം വാക്കുകളുടെ ശുദ്ധി കൊണ്ടും ഭാവപ്പകർച്ച കൊണ്ടും അവർ മലയാളി മനസ്സിന്റെ സ്വകാര്യ അഹങ്കാരമായി മാറി.
എം.എസ്. ബാബുരാജ് എന്ന സംഗീത ചക്രവർത്തിയുടെ ഈണങ്ങളും ജാനകിയമ്മയുടെ ആലാപനവും ചേർന്നപ്പോൾ പിറന്നത് മലയാള സിനിമയിലെ സുവർണ്ണകാലമായിരുന്നു. ‘താമസമെന്തേ വരുവാൻ’, ‘തളിരിട്ട കിനാക്കൾ’, ‘അഞ്ജനക്കണ്ണെഴുതി’, ‘സൂര്യകാന്തി’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രണയവും വിരഹവും എന്തെന്ന് മലയാളികൾ അറിഞ്ഞു. കേവലം പാട്ടുകാരി എന്നതിനപ്പുറം ഓരോ വരികളുടെയും ആത്മാവ് തൊട്ടറിഞ്ഞാണ് അവർ പാടിയത്. ‘തുമ്പി വാ തുമ്പക്കുടത്തിൻ’ എന്ന ഗാനം കേൾക്കാതെ ഒരു മലയാളിയുടെയും ബാല്യം കടന്നുപോയിട്ടുണ്ടാകില്ല. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെയും പ്രണയിനിയുടെ ആർദ്രതയോടെയും ഒരേപോലെ ശബ്ദം നിയന്ത്രിക്കാനുള്ള (Voice Modulation) അവരുടെ അപൂർവ്വ സിദ്ധി ഇന്ത്യൻ സംഗീത ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയിരുന്ന ഒന്നാണ്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഇരുപതോളം ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തിലധികം ഗാനങ്ങളാണ് ആ ശബ്ദത്തിലൂടെ പിറവിയെടുത്തത്. ഏറ്റവും കൂടുതൽ പാട്ടുകൾ ആലപിച്ചത് കന്നഡയിലാണെങ്കിലും, അതിന് തൊട്ടുപിന്നിൽ മലയാളം ഉണ്ടായിരുന്നു. ഇളയരാജ, എ.ആർ. റഹ്മാൻ, എം.എസ്. വിശ്വനാഥൻ തുടങ്ങിയ തെന്നിന്ത്യയിലെ മൂന്ന് തലമുറയിലെ പ്രഗത്ഭരായ സംഗീത സംവിധായകർക്കൊപ്പം മികച്ച ഗാനങ്ങൾ സമ്മാനിക്കാൻ ജാനകിയമ്മയ്ക്ക് കഴിഞ്ഞു. എസ്.പി. ബാലസുബ്രഹ്മണ്യം, പി.ബി. ശ്രീനിവാസ്, കെ.ജെ. യേശുദാസ് എന്നിവർക്കൊപ്പമുള്ള ജാനകിയമ്മയുടെ ഡ്യുയറ്റുകൾ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളാണ്.
2013-ൽ പത്മഭൂഷൺ പുരസ്കാരം നിരസിച്ചെങ്കിലും നാല് ദേശീയ പുരസ്കാരങ്ങളും കേരള സംസ്ഥാന സർക്കാരിന്റെത് ഉൾപ്പെടെ 33 ഓളം സംസ്ഥാന പുരസ്കാരങ്ങളും ഈ വാനമ്പാടിയെ തേടിയെത്തിയിട്ടുണ്ട്. 2016-ൽ പുറത്തിറങ്ങിയ ’10 കൽപ്പനകൾ’ എന്ന ചിത്രത്തിലെ ‘അമ്മ പൂവിനും’ എന്ന ഗാനത്തോടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കാൻ ജാനകിയമ്മ തീരുമാനിച്ചത്. ഭാവങ്ങളുടെ ആ രാജ്ഞി യാത്രയാകുമ്പോഴും, അവർ തുന്നിവെച്ച ആയിരക്കണക്കിന് സംഗീത വിസ്മയങ്ങളിലൂടെ ജാനകിയമ്മ മലയാളി മനസ്സുകളിൽ എന്നും ജീവിക്കും. ആ മധുരനാദത്തിന് കണ്ണീരണിഞ്ഞ പ്രണാമം.










