വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ഇന്ത്യയിൽ തുടരുകയും ഇന്ത്യൻ പൗരത്വം നേടാതെ വ്യാജരേഖകൾ ചമച്ച് ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ കൈക്കലാക്കുകയും ചെയ്ത പാകിസ്താൻ സ്വദേശിനിയും മകനും കർണാടകയിൽ അറസ്റ്റിൽ. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം. പാക് പൗരത്വമുള്ള ഫർഹാനാസ്, ഇവരുടെ മൂത്ത മകൻ മുഹമ്മദ് ഫർദീൻ ഖാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിക്കബല്ലാപ്പൂർ ദസഗരെപള്ളി ഗ്രാമത്തിൽ വർഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇവർ. ഇന്ത്യൻ പൗരന്മാർക്ക് മാത്രം അർഹതപ്പെട്ട രേഖകൾ ഇവർ എങ്ങനെ സംഘടിപ്പിച്ചു എന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികൾ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാഗേപ്പള്ളി തഹസിൽദാർ മനീഷ എൻ. പത്രി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക പോലീസ് പ്രതികൾക്കെതിരെ കേസെടുത്തതും തുടർന്ന് അറസ്റ്റിലേക്ക് നീങ്ങിയതും. ദസഗരെപള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ എന്നയാളെയാണ് ഫർഹാനാസ് വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ഫർഹാനാസും മൂത്ത മകൻ ഫർദീനും ഇപ്പോഴും പാക് പൗരന്മാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാർച്ച് 17-ന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ അധികൃതർ നടത്തിയ കർശനമായ രേഖാപരിശോധനയിലാണ് ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവന്നത്.
ഇന്ത്യൻ പൗരത്വം ലഭിക്കാതിരുന്നിട്ടും ഇവർ ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, റേഷൻ കാർഡുകൾ എന്നിവ സംഘടിപ്പിക്കുകയും ഇത് ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം കണ്ടെത്തി. പൗരത്വമില്ലാതെ ഇത്തരം സുപ്രധാന രേഖകൾ കൈവശം വെയ്ക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ പോലീസിൽ പരാതി നൽകിയത്. ജൂലൈ 9-ന് രാത്രിയോടെയാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വ്യാജരേഖകൾ ചമയ്ക്കാൻ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരോ ഇടനിലക്കാരോ ഇവരെ സഹായിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്ന് പണം എത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.










