ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ കുടുങ്ങിപ്പോയ ബോളിവുഡ് നടി ഇഷ ഗുപ്ത സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി. അബുദാബി വിമാനത്താവളത്തിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് നേരിടേണ്ടി വന്ന ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ഫെബ്രുവരി 28 ഞായറാഴ്ച മിസൈൽ ആക്രമണം നടന്ന സമയത്ത് താൻ വിമാനത്താവളത്തിലായിരുന്നുവെന്ന് ഇഷ വെളിപ്പെടുത്തി. ഫെബ്രുവരി 28 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അബുദാബി വിമാനത്താവളം അടച്ചുപൂട്ടിയത്. “എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. എങ്ങും പരിഭ്രാന്തിയും ബഹളവുമായിരുന്നു. മിസൈൽ ആക്രമണം നടന്നുവെന്ന വാർത്തകൾ വരാൻ തുടങ്ങിയതോടെ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ആർക്കും നിശ്ചയമില്ലാത്ത അവസ്ഥയായി,” ഇഷ കുറിച്ചു. അപരിചിതരായ ആളുകൾ പോലും പരസ്പരം ആശ്വസിപ്പിക്കുകയും നാട്ടിലെ കുടുംബാംഗങ്ങളെ വിളിച്ച് വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഭേദകമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
തുടർന്ന് അവർ ഇങ്ങനെ കുറിച്ചു: “യുദ്ധസമാനമായ സാഹചര്യത്തിലും യുഎഇ അധികൃതരും വിമാനത്താവളത്തിലെ ജീവനക്കാരും കാണിച്ച പക്വതയെ ഇഷ വാനോളം പുകഴ്ത്തി. കടുത്ത സമ്മർദ്ദത്തിലും സുരക്ഷാ ഉദ്യോഗസ്ഥർ ശാന്തരായി പ്രവർത്തിച്ചു. ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ താൻ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലെ ഹോട്ടലിലേക്ക് മടങ്ങി. കുടുങ്ങിപ്പോയ യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും നൽകാൻ സർക്കാർ നടത്തിയ ഇടപെടലുകൾ മാതൃകാപരമായിരുന്നു.” അവർ പറഞ്ഞു.
യാത്രക്കാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സഹായിച്ച ഇന്ത്യൻ സർക്കാരിനും യുഎഇ സർക്കാരിനും ഇഷ നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ അഹോരാത്രം പണിയെടുത്ത ഹോട്ടൽ ജീവനക്കാരെയും അധികൃതരെയും താരം അഭിനന്ദിച്ചു. “ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങൾ സുരക്ഷിതരായത്,” എന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ വധത്തെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇറാൻ തൊടുത്ത മിസൈലുകൾ ഗൾഫ് രാജ്യങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടിരുന്നു. ഇതേത്തുടർന്ന് പശ്ചിമേഷ്യയിലെ വ്യോമപാതകൾ അടയ്ക്കുകയും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.








