സ്ത്രീയെപ്പോലെ തന്നെ അന്തസ്സും ആത്മാഭിമാനവും പുരുഷനുമുണ്ടെന്ന് ഓർമ്മിപ്പിച്ച് കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹബന്ധം നിലനിൽക്കെ ഭാര്യക്ക് കാമുകനിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് ആദ്യ ഭർത്താവിൻ്റെ പേര് നീക്കം ചെയ്ത് യഥാർത്ഥ പിതാവിൻ്റെ പേര് ചേർക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അനുമതി നൽകി.
കേസിൽ ഹർജിക്കാരിയുടെ ആദ്യ ഭർത്താവ് സ്വീകരിച്ച അങ്ങേയറ്റം മാന്യമായ നിലപാടിനെ കോടതി പ്രത്യേകം പ്രശംസിച്ചു. തൃശൂർ സ്വദേശിനിയായ യുവതിയും നിലവിലെ ഭർത്താവും നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക ഉത്തരവ്. 2017-ൽ വിവാഹബന്ധം നിലനിൽക്കെയാണ് യുവതി കാമുകനിൽ നിന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. അന്ന് കുട്ടി തന്റേതാണെന്ന് കരുതി ജനന സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ സ്ഥാനത്ത് പേര് നൽകിയത് ആദ്യ ഭർത്താവായിരുന്നു. ആറ് വർഷത്തോളം ആ കുട്ടിയെ സ്വന്തം മകളായി കരുതിയാണ് അദ്ദേഹം വളർത്തിയത്. എന്നാൽ പിന്നീട് കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങളെത്തുടർന്ന് 2023-ൽ ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.
വിവാഹമോചനത്തിന് പിന്നാലെ യുവതി കുട്ടിയുടെ യഥാർത്ഥ പിതാവിനെ വിവാഹം കഴിച്ചു. തുടർന്നാണ് ജനന സർട്ടിഫിക്കറ്റിലെ ആദ്യ ഭർത്താവിൻ്റെ പേര് മാറ്റി നിലവിലെ ഭർത്താവിൻ്റെ പേര് ചേർക്കണമെന്ന ആവശ്യവുമായി ഇവർ കോടതിയെ സമീപിച്ചത്. ഹർജിയിൽ ആദ്യ ഭർത്താവിനെ കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചു. കോടതിയിൽ ഹാജരായ അദ്ദേഹം, വർഷങ്ങളോളം തന്റെ മകളായി വളർത്തിയ കുട്ടിയുടെ സർട്ടിഫിക്കറ്റിൽ നിന്ന് പേര് മാറ്റുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് മാന്യമായി അറിയിച്ചു. ഈ നിലപാടാണ് കോടതിയെ ഏറെ സ്പർശിച്ചത്.
ഹർജിക്കാരുടെ ആവശ്യം എന്നതിലുപരി, നിരപരാധിയായ ആ മനുഷ്യന്റെ അന്തസ്സ് കാക്കാനും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനുമാണ് പിതാവിൻ്റെ പേര് മാറ്റാൻ അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു പുരുഷന്റെ വ്യക്തിത്വവും ആത്മാഭിമാനവും സ്ത്രീയുടെ അന്തസ്സിനോളം തന്നെ പ്രധാനമാണെന്നും, വിവാഹബന്ധം തകർന്നാലും പുരുഷന്റെ മാന്യത സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായ തടസ്സങ്ങൾ നീക്കി ജനന സർട്ടിഫിക്കറ്റിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് കോടതി നിർദ്ദേശം നൽകി.












