അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. ഖമേനിയുടെ മകൻ മൊജ്തബ ഹൊസൈനി ഖമേനിയെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തത്. ഫെബ്രുവരി 28-ന് നടന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിൽ ഖമേനിയും കുടുംബവും കൊല്ലപ്പെട്ടതോടെയാണ് ഇറാൻ പുതിയ നേതൃത്വത്തിലേക്ക് നീങ്ങിയത്. ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മൻസൂറെ ഖൊജസ്തേ, മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 36 വർഷം ഇറാനെ നയിച്ച ഖമേനിയുടെ സംസ്കാരം വിശുദ്ധ നഗരമായ മഷാദിൽ നടക്കും. ഇതിന് മുന്നോടിയായി ടെഹ്‌റാനിൽ വൻ വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. സംസ്കാര തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ആയത്തുള്ള അലി ഖമേനിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹൊസൈൻ മോഹ്സെനി എജെയ്, ആയത്തുള്ള അലിറേസ അറാഫി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് താൽക്കാലികമായി ഭരണചുമതല വഹിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം മൊജ്തബ ഖമേനി ഉടൻ തന്നെ അധികാരം ഏറ്റെടുക്കും.
ഇറാൻ ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ സൈനിക-ഭരണ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ മഴ വർഷിച്ചത്. ഈ ആക്രമണങ്ങളിൽ ഇതുവരെ 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ഇസ്രായേൽ വിമാനങ്ങൾ ബോംബുകൾ വർഷിച്ചു. ബുഷെർ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനങ്ങൾ പോലും ആക്രമണത്തിൽ തകർക്കപ്പെട്ടതായാണ് വിവരം.
ഖമേനിയുടെ വധത്തിന് പ്രതികാരമായി ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെയും അമേരിക്കൻ എംബസികൾക്ക് നേരെയും ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഒത്തുതീർപ്പ് ചർച്ചകൾക്കുള്ള സമയം അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിനിടെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ തകർക്കാൻ ഇസ്രായേൽ സൈന്യം ലെബനനിലേക്ക് കടന്നതും സാഹചര്യം അതീവ ഗുരുതരമാക്കിയിട്ടുണ്ട്.











