ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആര് വന്നാലും അവരെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇറാന്റെ പുതിയ സുപ്രീം ലീഡറായി ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തുവെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഈ കടുത്ത ഭീഷണി. ഇസ്രായേലിനെ നശിപ്പിക്കാനും അമേരിക്ക ഉൾപ്പെടെയുള്ള സ്വതന്ത്ര ലോകത്തെ ഭീഷണിപ്പെടുത്താനുമുള്ള ഇറാന്റെ പദ്ധതികൾക്ക് നേതൃത്വം നൽകാൻ വരുന്നവൻ ആരായാലും അവർ ഇസ്രായേലിന്റെ വധപ്പട്ടികയിൽ ഉണ്ടാകുമെന്ന് കാറ്റ്സ് വ്യക്തമാക്കി. “അയാളുടെ പേര് എന്തുമാകട്ടെ, അയാൾ എവിടെ ഒളിച്ചിരുന്നാലും ഇസ്രായേൽ സൈന്യം അവനെ കണ്ടെത്തി വധിക്കും” എന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്.
അമേരിക്കൻ പങ്കാളികളുമായി ചേർന്ന് ഇറാന്റെ ഭീകര ഭരണകൂടത്തെ തകർക്കാനും ഇറാനിയൻ ജനതയെ ഈ അടിച്ചമർത്തലിൽ നിന്ന് മോചിപ്പിക്കാനുമുള്ള നീക്കങ്ങൾ ഇസ്രായേൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈനിക-ഭരണ ശേഷി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. വരും മണിക്കൂറുകളിൽ മൊജ്തബ ഖമേനിയെ ഔദ്യോഗികമായി പിൻഗാമിയായി പ്രഖ്യാപിക്കുമെന്ന് ഇസ്രായേലി മാധ്യമമായ ‘വൈനെറ്റ്’ (Ynet) റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പിതാവിന്റെ പാത പിന്തുടർന്ന് തീവ്ര നിലപാടുകളുമായി മുന്നോട്ട് പോകാനാണ് മൊജ്തബയുടെ തീരുമാനമെങ്കിൽ അത് ഇറാന്റെ സമ്പൂർണ്ണ തകർച്ചയിലേക്കാകും നയിക്കുകയെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകുന്നു.
ഫെബ്രുവരി 28-ന് നടന്ന സംയുക്ത സൈനിക നീക്കത്തിൽ ഖമേനിയും കുടുംബവും കൊല്ലപ്പെട്ടത് ഇറാന്റെ സുരക്ഷാ കവചത്തിലെ വലിയ വിള്ളലായാണ് ലോകം കാണുന്നത്. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ഇറാനിലെ ഭരണസിരാകേന്ദ്രങ്ങളിൽ പോലും കടന്നുകയറിയെന്നത് ടെഹ്‌റാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ, പുതിയ നേതാവിനെ വധിക്കുമെന്ന ഇസ്രായേലിന്റെ വെല്ലുവിളിക്ക് ഇറാൻ തിരിച്ചടിക്കുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.












