കേരളത്തിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. മലയാളം ഇനി കേവലം സംസാരഭാഷയല്ല, ഔദ്യോഗിക ഭരണഭാഷയായി മാറുകയാണ്. ഏറെ ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ മലയാള ഭാഷാ ബില്ലിന് ഗവർണ്ണർ അംഗീകാരം നൽകി. ഇതോടെ കേരളത്തിലെ എല്ലാ ഔദ്യോഗിക ഇടപാടുകളും ഉത്തരവുകളും കോടതി നടപടികളും മലയാളത്തിലാക്കാൻ നിയമപരമായ സാധുത ലഭിച്ചു.
ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ താഴെ പറയുന്ന മേഖലകളിൽ മലയാളം നിർബന്ധമാകും:
വിദ്യാഭ്യാസം: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധം. സർവ്വകലാശാലാ പാഠ്യക്രമങ്ങളിൽ മലയാളം ഒരു പേപ്പറായി ഉൾപ്പെടുത്തണം.
പി.എസ്.സി. പരീക്ഷകൾ: സംസ്ഥാനത്തെ പി.എസ്.സി. പരീക്ഷകൾ ഇനി പൂർണ്ണമായും മലയാളത്തിലാകും.
ഭരണം: സർക്കാർ ഉത്തരവുകൾ, അർദ്ധ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇടപാടുകൾ എന്നിവ മലയാളത്തിലായിരിക്കണം.
കോടതി: കോടതി നടപടികളും വിധിന്യായങ്ങളും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മലയാളത്തിലേക്ക് മാറ്റും.
പ്രൊഫഷണൽ കോഴ്‌സുകൾ: മലയാളം പഠനഭാഷയാക്കിയവർക്ക് പ്രത്യേക സംവരണം നൽകാനും നിർദ്ദേശമുണ്ട്
ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലെ കന്നഡ സംസാരിക്കുന്നവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് ബില്ലെന്നും ഇതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ കർണാടകത്തിന്റെ വാദങ്ങളെ പിന്തുണച്ചപ്പോൾ, ബി.ജെ.പി. കാസർകോട്ടെ സ്കൂളുകളെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സാംസ്കാരിക നായകരുടെയും ഭാഷാ സ്നേഹികളുടെയും നിരന്തരമായ ആവശ്യത്തെ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ബില്ലുമായി മുന്നോട്ട് പോവുകയായിരുന്നു.









