പശ്ചിമേഷ്യയെ വിഴുങ്ങിയ ഇറാൻ-ഇസ്രായേൽ യുദ്ധം ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും പടരുന്നു. ഇറാൻ്റെ പ്രത്യാക്രമണത്തിൽ തകർന്നടിയുന്ന സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്താൻ സൈന്യം നേരിട്ട് യുദ്ധക്കളത്തിലിറങ്ങുമെന്ന് സൂചന. സൗദിയുമായുള്ള നാറ്റോ (NATO) മോഡൽ പ്രതിരോധ കരാർ ചൂണ്ടിക്കാട്ടി പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ആണ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. സൗദി അറേബ്യക്ക് നേരെ മിസൈലുകളോ ഡ്രോണുകളോ അയക്കരുതെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയെ നേരിട്ട് അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
പാകിസ്താനും സൗദി അറേബ്യയും തമ്മിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം സൗദിക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും പാകിസ്താന് നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇറാന്റെ വലിയ തോതിലുള്ള ആക്രമണങ്ങളിൽ നിന്ന് റിയാദിനെ തടഞ്ഞുനിർത്താൻ പാക് പ്രതിരോധ കരാറിന് സാധിച്ചുവെന്ന് ഇഷാഖ് ദാർ അവകാശപ്പെട്ടു. എന്നാൽ, സൗദി മണ്ണ് തങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറാൻ്റെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. പാക് പോർവിമാനങ്ങൾ ഇറാനെതിരെ പറന്നുതുടങ്ങിയാൽ അത് യുദ്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കും.
എന്നാൽ ഈ യുദ്ധത്തിൽ പാകിസ്താൻ നേരിട്ട് പങ്കുചേരുന്നത് ആ രാജ്യത്തിന് വലിയ തിരിച്ചടിയായേക്കും. പാകിസ്താനിലെ 4 കോടിയോളം വരുന്ന ഷിയാ വിഭാഗം ഇറാനെ പിന്തുണയ്ക്കുന്നവരാണ്. ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാകിസ്താനിൽ നടന്ന വൻ പ്രതിഷേധങ്ങളിൽ ഇതിനകം നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാനിലെ താലിബാനുമായി പാകിസ്താൻ അതിർത്തിയിൽ കടുത്ത യുദ്ധത്തിലാണ്. ഭാരതവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഭീകരരെ വളർത്തുന്ന പാകിസ്താൻ, ഇപ്പോൾ സ്വന്തം അതിർത്തികളിൽ രണ്ട് വശങ്ങളിൽ നിന്നുള്ള ശത്രുക്കളുടെ ആക്രമണത്തിന് (Two-front war) ഇരയാകുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. സ്വന്തം രാജ്യം സാമ്പത്തികമായും സുരക്ഷാപരമായും തകർന്നുനിൽക്കുമ്പോൾ സൗദിക്ക് വേണ്ടി പടയ്ക്കിറങ്ങുന്നത് പാകിസ്താൻ്റെ നാശത്തിന് വഴിതെളിക്കുമെന്ന് നിരീക്ഷകർ കരുതുന്നു.









