പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക ക്രമത്തെ തകിടം മറിക്കുമ്പോൾ, പാകിസ്താൻ സമ്പൂർണ്ണ തകർച്ചയിലേക്ക്. യുദ്ധതന്ത്രത്തിന്റെ ഭാഗമായി ഇറാൻ ‘ഹോർമുസ് കടലിടുക്ക്’ (Strait of Hormuz) അടച്ചതോടെ പാകിസ്താനിൽ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധി രൂപപ്പെട്ടു. സമുദ്രമാർഗ്ഗമുള്ള എണ്ണനീക്കം പൂർണ്ണമായും തടസ്സപ്പെട്ടതോടെ പെട്രോളും ഡീസലുമില്ലാതെ പാക് നഗരങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. പ്രതിസന്ധി മറികടക്കാൻ സർക്കാർ ഓഫീസുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പാക് സർക്കാർ ‘വർക്ക് ഫ്രം ഹോം’ (Work From Home) നിർദ്ദേശം നൽകി. ഇന്ധനം ലാഭിക്കുന്നതിനായി സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ-അമേരിക്കൻ സഖ്യത്തെ പ്രതിരോധിക്കാനായി ഇറാൻ ഈ വഴി അടച്ചതോടെ സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് പുറത്തുകടക്കാനാകാത്ത സ്ഥിതിയാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കുന്നത് അയൽരാജ്യമായ പാകിസ്താനാണ്. ഭാരതം തന്ത്രപരമായ കരുതൽ ശേഖരത്തിലൂടെയും റഷ്യൻ ബന്ധത്തിലൂടെയും ഊർജ്ജ സുരക്ഷ ഉറപ്പാക്കുമ്പോൾ, പാകിസ്താൻ അക്ഷരാർത്ഥത്തിൽ ഇരുട്ടിലായി. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് വൈദ്യുതി ഉല്പാദനവും പാതിവഴിയിലാണ്. പ്രധാന നഗരങ്ങളിൽ മണിക്കൂറുകളോളം പവർകട്ട് ഏർപ്പെടുത്തിക്കഴിഞ്ഞു.
ഭീകരതയെ പ്രോത്സാഹിപ്പിച്ചും ഭാരതവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം ചിലവാക്കിയും സ്വന്തം ജനതയുടെ ക്ഷേമം മറന്ന പാക് ഭരണകൂടത്തിന് ലഭിച്ച കനത്ത പ്രഹരമാണിതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ഒരു വശത്ത് താലിബാനുമായുള്ള യുദ്ധവും മറുവശത്ത് ഇന്ധനമില്ലാത്ത അവസ്ഥയും പാകിസ്താനെ പട്ടിണിയിലേക്കും ആഭ്യന്തര കലാപത്തിലേക്കും തള്ളിവിടുകയാണ്. എണ്ണ ഇറക്കുമതി നിലച്ചതോടെ അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയർന്നു. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട പാകിസ്താനെ സഹായിക്കാൻ ഇപ്പോൾ ചൈന പോലും മടിക്കുന്ന സാഹചര്യമാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വരെ പാകിസ്താനിലെ ഈ ദുരവസ്ഥ തുടരുമെന്നാണ് റിപ്പോർട്ടുകൾ.









