ദിസ്പൂർ : അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറ ഞായറാഴ്ച ഔദ്യോഗികമായി ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് 3 എംഎൽഎമാർ കൂടി കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്. ഉൾ പാർട്ടി വിമർശനങ്ങളുടെ പേരിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരിക്കുന്നത്. കോൺഗ്രസിന്റെ മറ്റ് ചില പ്രാദേശിക നേതാക്കളും നിരവധി അനുയായികളും എംഎൽഎമാരോടൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.
കോൺഗ്രസ് എംഎൽഎമാരായ കമലഖ്യ ഡേ പുർകായസ്ത, ബസന്ത ദാസ്, ശശികാന്ത ദാസ് എന്നിവരാണ് വ്യാഴാഴ്ച ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ഗുവാഹത്തിയിലെ സംസ്ഥാന ബിജെപി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ദിലീപ് സൈകിയയുടെ സാന്നിധ്യത്തിലായിരുന്നു മൂന്ന് എംഎൽഎമാരും നിരവധി അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ സംസ്ഥാന പ്രസിഡണ്ടും മൂന്ന് എംഎൽഎമാരും ബിജെപിയിലേക്ക് പോയത് തിരഞ്ഞെടുപ്പിന് മുന്നോടി തന്നെ കനത്ത പ്രഹരമാണ് കോൺഗ്രസിന് സൃഷ്ടിച്ചിരിക്കുന്നത്. അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതെന്ന് എംഎൽഎമാർ വ്യക്തമാക്കി.
പാർട്ടി വിട്ട എംഎൽഎമാർ കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തെ ശക്തമായി വിമർശിച്ചു. വരും കാലങ്ങളിൽ കോൺഗ്രസ് അതിന്റെ പ്രത്യയശാസ്ത്രത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ, പാർട്ടി ശൂന്യമാകുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ കമലാഖ്യ ദേ പുർകായസ്ത പറഞ്ഞു.








