ന്യൂഡൽഹി : നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ഫിൻലാൻഡ് പ്രസിഡണ്ട് അലക്സാണ്ടർ സ്റ്റബ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം വ്യാഴാഴ്ച ന്യൂഡൽഹിയിൽ എത്തിയ പ്രസിഡന്റ് സ്റ്റബിന് വിമാനത്താവളത്തിൽ ഇന്ത്യ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. റെയ്‌സിന ഡയലോഗ് 2026 ന്റെ മുഖ്യാതിഥി കൂടിയാണ് ഫിന്നിഷ് പ്രസിഡന്റ്.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഫിന്നിഷ് പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യാ സന്ദർശനത്തിലുണ്ട്. പ്രസിഡന്റ് സ്റ്റബ്ബിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയുടെ ജിയോപൊളിറ്റിക്സ്, ജിയോ-ഇക്കണോമിക്സ് എന്നിവയെക്കുറിച്ചുള്ള പ്രധാന സമ്മേളനമായ റെയ്‌സിന ഡയലോഗ് 2026 ൽ ഫിന്നിഷ് നേതാവ് മുഖ്യാതിഥിയും പ്രധാന പ്രഭാഷകനുമായിരിക്കും. ഫിന്നിഷ് പ്രസിഡന്റിന്റെ ഈ സന്ദർശനം ഇന്ത്യ-ഫിൻലാൻഡ് ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും നാളത്തെ കൂടിക്കാഴ്ചയ്ക്കും 2026 ലെ റെയ്‌സിന ഡയലോഗിലെ അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണത്തിനും കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അലക്സാണ്ടർ സ്റ്റബ്ബിനെ സ്വാഗതം ചെയ്തുകൊണ്ട് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.








