ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഭാരതം. ഡൽഹിയിലെ ഇറാൻ എംബസിയിൽ നേരിട്ടെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. ഇറാൻ്റെ നേതൃത്വത്തിന് ഭാരതത്തിന്റെ അനുശോചനം അദ്ദേഹം ഔദ്യോഗികമായി കൈമാറി. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ ഭാരതം നടത്തുന്ന ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
ഇറാൻ സ്ഥാനപതി ഇറാജ് ഇലാഹിയുമായി കൂടിക്കാഴ്ച നടത്തിയ വിക്രം മിസ്രി, മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. ഖമേനിയുടെ മരണം ഇറാനിലുണ്ടാക്കിയ ആഘാതവും അതിനുപിന്നാലെയുള്ള സൈനിക നീക്കങ്ങളും ഭാരതം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഭാരതത്തിന്റെ തന്ത്രപ്രധാന പങ്കാളിയായ ഇറാനുമായി ദീർഘകാലത്തെ സാംസ്കാരികവും സാമ്പത്തികവുമായ ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഒരു അയൽരാജ്യമെന്ന നിലയിലും സുഹൃദ്‌രാജ്യമെന്ന നിലയിലും ഇറാന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിലൂടെ ഭാരതം അതിന്റെ നയതന്ത്ര മാന്യത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധജ്വാലകൾ ആഗോള സുരക്ഷയെ ബാധിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിദേശകാര്യ സെക്രട്ടറിയുടെ എംബസി സന്ദർശനം.










