അന്ന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയം ഒരു യുദ്ധക്കളമായിരുന്നു. 2023 ഏകദിന ലോകകപ്പിലെ ആ രാത്രിയിൽ നടന്നത് വെറുമൊരു ക്രിക്കറ്റ് മത്സരമായിരുന്നില്ല, മറിച്ച് ലോകക്രിക്കറ്റിലെ രണ്ട് വമ്പന്മാർ തമ്മിലുള്ള ഒരു ‘മരണമാസ്’ പോരാട്ടമായിരുന്നു. ഏറ്റുമുട്ടുന്നത് ഇന്ത്യ- ഇംഗ്ലണ്ട് ടീമുകൾ.
സ്കോർ ബോർഡിൽ ഇന്ത്യ ഉയർത്തിയത് വെറും 229 റൺസ്. ലഖ്‌നൗവിലെ പിച്ചിൽ ഇംഗ്ലണ്ടിന് അതൊരു നിസ്സാര ലക്ഷ്യമായിരുന്നു. പക്ഷേ, ഇന്ത്യൻ ബൗളർമാർക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. ബുംറ തുടക്കമിട്ട പ്രഹരം പൂർത്തിയാക്കാൻ ‘അമ്രോഹയിലെ വേട്ടക്കാരൻ’ മുഹമ്മദ് ഷമി പന്തെടുത്തു.
ജോ റൂട്ടിനെയും ബെയർസ്റ്റോയെയും നഷ്ടമായി പതറുന്ന ഇംഗ്ലണ്ടിനെ രക്ഷിക്കാൻ അവരുടെ വജ്രായുധം ക്രീസിലെത്തുന്നു— ബെൻ സ്റ്റോക്സ്. ലോകത്തെ ഏത് ബൗളിംഗ് നിരയെയും തച്ചുതകർക്കാൻ ശേഷിയുള്ള, സമ്മർദ്ദഘട്ടങ്ങളിലെ രാജാവ്. സ്റ്റോക്സ് ഗാർഡ് എടുക്കുമ്പോൾ ഗാലറിയിൽ ഒരു നിശബ്ദത പടർന്നു. ഷമി തന്റെ റണ്ണപ്പിനായി തയ്യാറെടുക്കുന്നു.
തുടർച്ചയായ 10 പന്തുകൾ! സ്റ്റോക്സ് നേരിട്ടത് മുഴുവൻ ഷമിയുടെ തീയുണ്ടകൾ. ഷമി ഓരോ പന്തിനേയും വായുവിൽ നൃത്തം ചെയ്യിച്ചു. പന്ത് സ്റ്റോക്സിന്റെ ബാറ്റിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി. സ്റ്റോക്സ് ഓരോ പന്തിലും പ്രതിരോധിക്കാൻ ശ്രമിച്ചു, പക്ഷേ ഷമിയുടെ സീം പൊസിഷൻ അത്രമേൽ കൃത്യമായിരുന്നു. ഒരു റൺസ് പോലും നേടാനാവാതെ സ്റ്റോക്സ് ശ്വാസം മുട്ടി.
ലോകത്തെ മികച്ച ബാറ്റർമാരിൽ ഒരാളായ സ്റ്റോക്സ് വിയർത്തു. ഷമിയുടെ നോട്ടം നേരിടാനാവാതെ അദ്ദേഹം ക്രീസിന് പുറത്തേക്ക് ഇറങ്ങി നിൽക്കാൻ തുടങ്ങി. എട്ടാം ഓവറിലെ ആ അവസാന പന്ത്. സ്റ്റോക്സ് തീരുമാനിച്ചു— ‘ഇനി പ്രതിരോധമില്ല, ആക്രമിച്ച് കളിക്കണം’. ക്രീസിന് പുറത്തേക്ക് ഒരു വലിയ ചാട്ടം. മിഡ് വിക്കറ്റിന് മുകളിലൂടെ പന്തിനെ പറത്താനായിരുന്നു സ്റ്റോക്സിന്റെ ശ്രമം. പക്ഷേ, ഷമി എറിഞ്ഞത് ഒരു ‘പെർഫെക്റ്റ് ഇൻസ്വിംഗർ’ ആയിരുന്നു. വായുവിൽ വളഞ്ഞ് സ്റ്റോക്സിന്റെ ബാറ്റിനിടയിലൂടെ ആ തീയുണ്ട പാഞ്ഞു കയറി “വിക്കറ്റ്.!” മിഡിൽ സ്റ്റമ്പ് വായുവിൽ കറങ്ങി തെറിച്ചു.
മൈതാനം ഇരമ്പി! സ്റ്റോക്സ് നിന്നുപോയി. താൻ നേരിട്ട പത്ത് പന്തിൽ പൂജ്യം റൺസിന് പുറത്തായി മടങ്ങുമ്പോൾ, അദ്ദേഹം തലകുനിച്ച് പിച്ചിലേക്ക് നോക്കി നെടുവീർപ്പിട്ടു. ഷമി തന്റെ സ്വഭാവസിദ്ധമായ ശൈലിയിൽ കൈകൾ വിരിച്ചു നിൽക്കുന്നു— ലഖ്‌നൗവിലെ ആ രാത്രി ഷമിയുടേതായിരുന്നു.












