കൊച്ചി: നായർ സമുദായം ഉൾപ്പെടെയുള്ള മുന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നായർ ഐക്യവേദി നടത്തുന്ന ‘അവകാശ യാത്ര’ കേരള രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവാകുന്നു. ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. മാർച്ച് 7-ന് കാസർഗോഡ് മല്ലികാർജുൻ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് മാർച്ച് 13-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കുന്ന ഈ യാത്ര, അവഗണിക്കപ്പെടുന്ന മുന്നാക്ക സമൂഹത്തിന്റെ ശക്തമായ പ്രതിഷേധ പ്രകടനമായി മാറുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) വ്യക്തമാക്കി.
മറ്റു മത-ജാതി സംഘടനകൾക്ക് നൽകുന്ന പരിഗണന നായർ ഉൾപ്പെടെയുള്ള മുന്നാക്കക്കാർക്ക് ലഭിക്കുന്നില്ലെന്നും, നിലവിലെ മുന്നണി സമവാക്യങ്ങൾ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ഡിഎസ്ജെപി പ്രസിഡന്റ് കെ.എസ്.ആർ മേനോൻ കുറ്റപ്പെടുത്തി. 1996-ൽ എൻഎസ്എസ് നേതൃത്വം നൽകിയ എൻഡിപി പിരിച്ചുവിട്ടതോടെ നായർ സമുദായം രാഷ്ട്രീയമായി നാഥനില്ലാക്കളരിയായെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ യാത്ര കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ മൈനോറിറ്റിക്ക് വേണ്ടിയുള്ള ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുമ്പോൾ, ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ അടയിരിക്കുകയാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത നായർ ഐക്യവേദി യോഗത്തിലാണ് യാത്രയുടെ പ്രഖ്യാപനം നടന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 50 കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. എറണാകുളം കരയോഗം, വിവിധ നായർ സമാജങ്ങൾ, ആയിരക്കണക്കിന് എൻഎസ്എസ് അംഗങ്ങൾ എന്നിവർ യാത്രയുടെ ഭാഗമാകും. കേരളത്തിന് പുറത്തുള്ള നിരവധി നായർ സംഘടനകളും യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നാക്ക സമുദായ ഐക്യമുന്നണി പ്രസിഡന്റ് അരവിന്ദാക്ഷ കുറുപ്പ്, ഐക്യവേദി ചെയർമാൻ പെരുമുറ്റം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന യാത്രയിൽ മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ ഡോ. ബാലചന്ദ്രൻ മന്നത്ത് ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കും. കേരളത്തിലെ 17 ശതമാനം വരുന്ന നായർ സമുദായത്തിന്റെ ഏകീകരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.











