ഇന്ത്യ-ന്യൂസിലൻഡ് ഫൈനലിന് തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിൽ ഇന്ത്യ-പാക് മുൻ താരങ്ങൾ തമ്മിൽ കടുത്ത പോര്. മുഹമ്മദ് ആമിറിന്റെ പ്രസ്താവനകൾക്കെതിരെ മുഹമ്മദ് കൈഫ് രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. ശ്രദ്ധ പിടിച്ചുപറ്റാനാണ് ആമിർ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നതെന്ന കൈഫിന്റെ പരിഹാസത്തിന് കടുത്ത ഭാഷയിലാണ് ആമിർ മറുപടി നൽകിയത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആമിർ കൈഫിനെതിരെ ആഞ്ഞടിച്ചത്. “കൈഫിന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഐപിഎല്ലിൽ വെറും 29 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്, സ്ട്രൈക്ക് റേറ്റ് വെറും 103. ശ്രദ്ധ കിട്ടാൻ എനിക്ക് ഇന്ത്യയെക്കുറിച്ച് പറയേണ്ടതില്ല. ഞാൻ 350-ഓളം ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫീൽഡിംഗ് കൊണ്ട് മാത്രം ടീമിലെത്തിയ ആളല്ല ഞാൻ. സൗരവ് ഗാംഗുലി അവസരം നൽകിയതിന് കൈഫ് അദ്ദേഹത്തോട് നന്ദി പറയണം.” – ആമിർ പറഞ്ഞു.
ഇന്ത്യൻ താരം അഭിഷേക് ശർമ്മയേയും ടീമിനെയും വിമർശിച്ച ആമിറിന്റെ ബൗളിംഗിലെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് കൈഫ് നേരത്തെ താരത്തിനെതിരെ പറഞ്ഞിരുന്നു. “2024 ലോകകപ്പിൽ അമേരിക്കയോട് പാകിസ്ഥാൻ തോറ്റത് ഇതേ ബൗളറുടെ പ്രകടനം കൊണ്ടാണ്. വൈഡുകൾ എറിഞ്ഞും സ്റ്റംപിൽ പന്ത് കൊള്ളിക്കാതെയും അമേരിക്കയെ ജയിപ്പിച്ചത് ആരാണ്? പാകിസ്ഥാൻ ക്രിക്കറ്റിൽ ഇപ്പോൾ നല്ല നായകനോ ബൗളറോ ഒന്നുമില്ല. അവരോട് മറുപടി പറയുന്നത് അവർക്ക് അനാവശ്യ പ്രാധാന്യം നൽകുന്നതിന് തുല്യമാണ്. അവർ ഒരിക്കലും നമ്മുടെ ലെവലിലേക്ക് എത്തില്ല.” – കൈഫ് തുറന്നടിച്ചു.
ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മയെ ആമിർ നിരന്തരം വേട്ടയാടുന്നതാണ് കൈഫിനെ ചൊടിപ്പിച്ചത്. അഭിഷേക് ശർമ്മ വെറുമൊരു “സ്ലോഗർ” (അടിച്ചുകളിക്കാരൻ) മാത്രമാണെന്നും താരത്തിന് സാങ്കേതിക തികവില്ലെന്നും ആമിർ ആരോപിച്ചിരുന്നു.











