ഫെബ്രുവരി 2026-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ നടന്ന ഇസ്രായേൽ-യുഎസ് സംയുക്ത ഇറാൻ ആക്രമണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ. റൈസീന ഡയലോഗിൽ വെർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി മടങ്ങിയ ശേഷമാണ് സൈനിക നടപടിയെക്കുറിച്ചുള്ള നിർണ്ണായക തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ ഇസ്രായേൽ സന്ദർശനം അവസാനിച്ചത്. ഇതിന് കൃത്യം രണ്ടുദിവസത്തിന് ശേഷം ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചു. ഈ ആക്രമണത്തിലാണ് ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടത്.
ഇന്ത്യയുമായി ഇസ്രായേലിന് വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ഗിദിയോൺ സാർ പറഞ്ഞു. “മോദിയുമായും ഇന്ത്യയുമായും ഞങ്ങൾക്ക് വലിയ ബന്ധമാണുള്ളത്. എന്നാൽ ഇറാൻ ആക്രമണത്തെക്കുറിച്ച് അദ്ദേഹത്തെ മുൻകൂട്ടി ധരിപ്പിക്കാൻ കഴിഞ്ഞില്ല. കാരണം, ശനിയാഴ്ച പുലർച്ചെ മാത്രമാണ് ആക്രമണം നടത്താനുള്ള അന്തിമ തീരുമാനമെടുത്തത്.” – വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ-മിസൈൽ പദ്ധതികളിൽ നിന്നുള്ള ഭീഷണി ഒഴിവാക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് ഇസ്രായേൽ പറയുന്നു. ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകളെ ഇറാൻ പിന്തുണയ്ക്കുന്നതും തങ്ങൾക്കെതിരെയുള്ള ഭീഷണിയാണെന്ന് ഇസ്രായേൽ ആവർത്തിച്ചു.








