ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിൽ ഷിയാ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത് ഭരണകൂടം. ഖമേനി കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേരെയാണ് ഭരണകൂട ഭീകരത അരങ്ങേറിയത്. പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഇതുവരെ 38 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാൾട്ടി സമുദായത്തിലെ 38 ഷിയാ മുസ്ലീങ്ങൾ ആണ് കൊല്ലപ്പെട്ടത്.
ഇറാന്റെ പരമോന്നത നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ സ്കാർഡുവിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്കാർഡുവിലും പരിസര പ്രദേശങ്ങളിലും പ്രകടനക്കാർ മുദ്രാവാക്യങ്ങൾ മുഴക്കുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ സബ് ഓഫീസ്, ഒരു സൈനിക പബ്ലിക് സ്കൂൾ, പോലീസ് കെട്ടിടങ്ങൾ, ഒരു ബ്രിഗേഡ് കമാൻഡറുടെ വസതി എന്നിവ പ്രതിഷേധക്കാർ നശിപ്പിച്ചിരുന്നു. സംഘർഷം വ്യാപിച്ചതോടെ പാകിസ്താൻ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 38 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു.








