ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് പാകിസ്താൻ. മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലകൾ തടസ്സപ്പെട്ടതോടെ കടുത്ത ഇന്ധനക്ഷാമമാണ് പാകിസ്താൻ അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ധന വില വർദ്ധിപ്പിക്കാനും പാക് ഭരണകൂടം തീരുമാനിച്ചു. ഒരൊറ്റ ദിവസം കൊണ്ട് ലിറ്ററിന് 55 പാകിസ്താൻ രൂപയാണ് സർക്കാർ വർദ്ധിപ്പിച്ചത്.
പുതിയ വിലവർധനവോടെ പാകിസ്താനിൽ പെട്രോൾ വില ലിറ്ററിന് 335 രൂപയായി. പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവർ കഴിഞ്ഞ അർദ്ധരാത്രിയിൽ അടിയന്തരയോഗം ചേർന്നാണ് പെട്രോൾ വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ധന നിരക്ക് വർദ്ധിപ്പിച്ചതോടെ, പെട്രോളിന്റെ എക്സ്-ഡിപ്പോ വില ലിറ്ററിന് 335.86 PKR ആയി നിശ്ചയിച്ചു, ഇത് ലിറ്ററിന് 280.86 PKR ൽ നിന്ന് ഏകദേശം 20 ശതമാനം വർധനവാണ് സൃഷ്ടിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷം മുഴുവൻ മേഖലയിലും അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും ഇത് ആഗോള ഊർജ്ജ വിതരണത്തെയും വിലയെയും ബാധിച്ചു എന്നുമാണ് വിലക്കയറ്റം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിൽ പാക് മന്ത്രിമാർ സൂചിപ്പിച്ചത്. ഇന്ധന പ്രതിസന്ധി നേരിടുന്നതിനായി വീട്ടിലിരുന്ന് ജോലി ചെയ്യൽ, വിദൂര പഠനം തുടങ്ങിയ നടപടികൾ ഉൾപ്പെടുന്ന ഒരു നിർദ്ദിഷ്ട ദേശീയ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പാകിസ്താൻ സർക്കാർ അറിയിച്ചു.








