ഡൽഹിയുടെ ഗതാഗത, പാർപ്പിട മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 33,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. മെട്രോ ശൃംഖലയുടെ വിപുലീകരണവും സർക്കാർ ജീവനക്കാർക്കായുള്ള ആധുനിക പാർപ്പിട സമുച്ചയങ്ങളുമാണ് ഈ പദ്ധതിയിലെ പ്രധാന ആകർഷണങ്ങൾ.
ഡൽഹി മെട്രോയുടെ പിങ്ക് ലൈനിലും മജന്ത ലൈനിലും പുതുതായി നിർമ്മിച്ച രണ്ട് പാതകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മജ്ലിസ് പാർക്ക് – മൗജ്പൂർ – ബാബർപൂർ വരെയുള്ള 12.3 കിലോമീറ്റർ പാത, ഇത് വടക്ക്, കിഴക്കൻ ഡൽഹിയിലെ ബുരാരി, യമുന വിഹാർ തുടങ്ങിയ മേഖലകളിലെ യാത്രാക്ലേശം കുറയ്ക്കും. ഇത് കൂടാതെ ദീപാലി ചൗക്ക് മുതൽ മജ്ലിസ് പാർക്ക് വരെയുള്ള 9.9 കിലോമീറ്റർ പാത, ഇതോടെ മജന്ത ലൈനിന്റെ ആകെ നീളം 49 കിലോമീറ്ററാകും. കൂടാതെ, മെട്രോ ഫേസ് 5-എയുടെ ഭാഗമായി മൂന്ന് പുതിയ പാതകളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. ഇത് സെൻട്രൽ ഡൽഹിയും വിമാനത്താവളവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും.
വികസന പദ്ധതികൾക്ക് മുന്നോടിയായി സരോജിനി നഗറിലെ പുതിയ സർക്കാർ ക്വാർട്ടേഴ്സുകൾ പ്രധാനമന്ത്രി സന്ദർശിക്കും. തിരഞ്ഞെടുക്കപ്പെട്ട വനിതാ ഗുണഭോക്താക്കൾക്ക് അദ്ദേഹം വീടിന്റെ താക്കോൽ കൈമാറും. സരോജിനി നഗർ, നേതാജി നഗർ തുടങ്ങി വിവിധയിടങ്ങളിലായി 9,350 ആധുനിക ഫ്ലാറ്റുകളാണ് സർക്കാർ ജീവനക്കാർക്കായി ഒരുങ്ങുന്നത്. 15,200 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. പദ്ധതിയെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രതികരിച്ചത് ഇങ്ങനെയാണ്: “ഡൽഹിയിലെ പൊതുഗതാഗത സംവിധാനം കൂടുതൽ വേഗതയുള്ളതും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിൽ ഈ പദ്ധതികൾ വലിയ പങ്കുവഹിക്കും. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും ഇത് സഹായിക്കും.”








