കുവൈറ്റ് സിറ്റി : പശ്ചിമേഷ്യൻ സംഘർഷം ഒമ്പതാം ദിവസത്തിലേക്ക്. ഗൾഫിൽ ഇറാൻ ആക്രമണം ശക്തമാക്കുന്നതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇത് വിമാനത്താവളത്തിൽ വലിയ തീപിടുത്തത്തിന് കാരണമായി.
കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തം നിലവിൽ നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു.
വിമാനത്താവളത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. അവശിഷ്ടങ്ങൾ വീണതിന്റെ ഫലമായി ചില സിവിലിയൻ സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും കുവൈറ്റ് വാർത്ത ഏജൻസി വ്യക്തമാക്കുന്നു. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ രണ്ട് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈറ്റിൽ പബ്ലിക് സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കെട്ടിടത്തിനു നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കുവൈറ്റിന്റെ വ്യോമ പ്രതിരോധ സംവിധാനം മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു. അതേസമയം ഇറാനിലെ എണ്ണ ശേഖരവും ഒരു ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാന്റും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.








