കോഴിക്കോട് നഗരത്തിൽ ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന ഓഫർ വിശ്വസിച്ചെത്തിയ നൂറുകണക്കിന് യുവാക്കളും പോലീസും തമ്മിൽ സംഘർഷം. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശിയതോടെ പ്രദേശം യുദ്ധക്കളമായി മാറി. നഗരത്തിലെ ‘ട്രെൻഡ് ഫാക്ടറി’ എന്ന കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ ഓഫറാണ് പൊലീസിനും പൊതുജനങ്ങൾക്കും തലവേദനയായത്. തിരക്ക് അനിയന്ത്രിതമായതോടെ പോലീസ് ലാത്തിവീശുകയും കടയുടമകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രണ്ട് ദിവസം മുമ്പാണ് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന പരസ്യം കടയുടമകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഒരു രൂപയുടെ നോട്ടും പത്തു രൂപയുടെ നാണയവുമായി എത്തുന്നവർക്ക് ഓഫർ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവാക്കളും പുലർച്ചെ മൂന്ന് മണി മുതൽ കടയ്ക്ക് മുന്നിൽ തമ്പടിച്ചു.
രാവിലെ 10 മണിക്ക് ഓഫർ തുടങ്ങുമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നതെങ്കിലും പുലർച്ചെ എത്തിയവർക്ക് തന്നെ ഷൂ നൽകി തീർത്തുവെന്നാണ് പിന്നീട് എത്തിയവർ ആരോപിക്കുന്നത്. “ഞങ്ങൾ പുലർച്ചെ മുതൽ ഇവിടെയുണ്ട്. പക്ഷേ 10 മണിക്ക് മുമ്പേ ഓഫർ കഴിഞ്ഞെന്ന് അവർ പറയുന്നു. ഇത് വെറും പറ്റിക്കലാണ്,” എന്ന് സ്ഥലത്തെത്തിയ യുവാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
സമയം വൈകുംതോറും തിരക്ക് വർദ്ധിക്കുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ലാത്തിവീശേണ്ടി വന്നു. ഇതോടെ പ്രകോപിതരായ യുവാക്കൾ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. സംഘർഷം ഒഴിവാക്കാൻ ഇന്ന് കട തുറക്കില്ലെന്ന് പോലീസ് ബോർഡ് വെപ്പിക്കുകയും തിരക്കുണ്ടാക്കിയവരെ സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
മുൻകൂർ അനുമതിയില്ലാതെ ഇത്തരത്തിൽ ആളെക്കൂട്ടിയതിനും ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനും കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്.








