വാഷിംഗ്ടൺ : ഇറാന്റെ ആണവ ശേഖരം പിടിച്ചെടുക്കുമെന്ന് വ്യക്തമാക്കി യുഎസും ഇസ്രായേലും. ഈ ലക്ഷ്യത്തിനായി ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കാൻ തയ്യാറെടുക്കുകയാണ് ഇരു രാജ്യങ്ങളും. ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരം സുരക്ഷിതമാക്കാൻ പ്രത്യേക സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസും ഇസ്രായേലും ചർച്ച നടത്തി. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് ഇറാന്റെ കൈവശം ഏകദേശം 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ട യുറേനിയമാണ് ഉള്ളത്.
നിലവിലെ യുദ്ധത്തിന്റെ അടുത്ത ഘട്ടമായിരിക്കാം ഈ ഓപ്പറേഷൻ എന്ന് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു . ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും ദുർബലമാകുമ്പോൾ മാത്രമേ ഇറാന്റെ ആണവ ശേഖരത്തിനെതിരായ ഈ ദൗത്യം ആരംഭിക്കുകയുള്ളൂ എന്നും റിപ്പോർട്ട് സൂചിപ്പിച്ചു. 60 ശതമാനമായി സമ്പുഷ്ടമാക്കിയ യുറേനിയം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 90 ശതമാനമായി സമ്പുഷ്ടമാക്കാൻ കഴിയുന്നതാണ്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ അളവ് ഇതാണ് . ഇക്കാരണത്താൽ, യുഎസും ഇസ്രായേലും ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരത്തെ ഗുരുതരമായ സുരക്ഷാ ഭീഷണിയായി കാണുന്നു.








