ടെൽ അവീവ് : ഇസ്രായേലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. തെക്കൻ ലെബനനിലെ ജനവാസ മേഖലകളിലേക്ക് ഇസ്രായേൽ സൈന്യം വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് മനുഷ്യാവകാശ സംഘടന ആരോപിക്കുന്നത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഈ ആയുധം ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. 800 ഡിഗ്രി വരെ താപനില സൃഷ്ടിക്കാൻ കഴിയുന്ന വെളുത്ത ഫോസ്ഫറസിന് മനുഷ്യന്റെ അസ്ഥികൾ വരെ ഉരുക്കാൻ കഴിയും.
ഇസ്രായേൽ ആക്രമണങ്ങളിൽ ലെബനനിൽ ഇതിനകം 400 പേർ കൊല്ലപ്പെട്ടതായാണ് ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അപകടകരമായ രാസായുധം പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ലെബനനിലെ യോഹ്മോർ ഗ്രാമത്തിലെ ജനവാസ മേഖലകൾക്ക് നേരെ ഇസ്രായേൽ വെളുത്ത ഫോസ്ഫറസ് ഷെല്ലുകൾ പ്രയോഗിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഈ രാസവസ്തു വളരെ ചൂടോടെ കത്തുന്നു, കെട്ടിടങ്ങൾക്ക് തീപിടിക്കുകയും മനുഷ്യശരീരങ്ങളിൽ അസ്ഥികൾക്ക് വരെ പൊള്ളൽ ഉണ്ടാക്കുകയും ചെയ്യുന്നതാണ്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ഈ രാസവസ്തു ഉപയോഗിച്ചതായാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ജനവാസമുള്ള മേഖലകളിൽ അല്ല വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് എന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ചതിനു ശേഷം പുക സൃഷ്ടിക്കാനായാണ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചത് എന്നാണ് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.








