2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരെ ഉയർന്ന ‘നിർഭാഗ്യ’ ആരോപണങ്ങൾ ഇനി അവസാനിക്കണമെന്ന് ഹർഭജൻ സിംഗ്. ഞായറാഴ്ച രാത്രി ഇതേ മണ്ണിൽ ഇന്ത്യ ടി20 ലോകകിരീടം ഉയർത്തിയതോടെ ആ പഴയ കയ്പ്പേറിയ ഓർമ്മകൾക്ക് അവസാനമായെന്നും സ്റ്റേഡിയത്തെ ‘പനൗതി’ (Unlucky) എന്ന് വിളിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
2023-ലെ തോൽവിക്ക് സ്റ്റേഡിയത്തെയല്ല മറിച്ച് ആ ദിവസത്തെ പ്രകടനത്തെയാണ് വിലയിരുത്തേണ്ടതെന്ന് ഇന്ത്യ ടുഡേയോട് സംസാരിക്കവെ ഹർഭജൻ വ്യക്തമാക്കി. “രണ്ട് മികച്ച ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരാൾ തോൽക്കും. അന്ന് ഓസ്‌ട്രേലിയ നമ്മളേക്കാൾ നന്നായി കളിച്ചു. അല്ലാതെ ഈ ഗ്രൗണ്ടിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല അത് സംഭവിച്ചത്. സോഷ്യൽ മീഡിയയിൽ പലരും ഈ ഗ്രൗണ്ടിനെ ‘പനൗതി'(UNLUCKY ) എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. അതെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുന്നു.” ഹർഭജൻ പറഞ്ഞു.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനും ഒരുകാലത്ത് ഇത്തരമൊരു ദുഷ്പേര് ഉണ്ടായിരുന്നുവെന്ന് ഹർഭജൻ ഓർമ്മിപ്പിച്ചു. 1996 ലോകകപ്പ് സെമിയിലെ തോൽവിക്ക് ശേഷം ഈഡൻ ഗാർഡൻസും നിർഭാഗ്യകരമാണെന്ന് പലരും കരുതിയിരുന്നു. എന്നാൽ 2001-ൽ ലക്ഷ്മണും ദ്രാവിഡും ചേർന്ന് നടത്തിയ പോരാട്ടത്തിലൂടെ ആ പേരുദോഷം മാറിയതുപോലെ, അഹമ്മദാബാദും ഇപ്പോൾ ശുദ്ധി ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സ്റ്റേഡിയത്തിനെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ക്രിക്കറ്റ് കളിക്കാത്തവരാണെന്ന് ഹർഭജൻ ആഞ്ഞടിച്ചു. “ഒരു മത്സരത്തിന്റെ ഫലവും സ്റ്റേഡിയവുമായി ബന്ധമില്ല. കളിക്കാരുടെ പ്രകടനവും സാഹചര്യങ്ങളുമാണ് വിജയം നിശ്ചയിക്കുന്നത്. ഈ മൈതാനത്ത് കളി നടക്കുന്നത് കൊണ്ട് ഇന്ത്യ തോൽക്കുമെന്ന് പറയുന്നത് വെറും ചിന്താഗതിയുടെ പ്രശ്നമാണ്.”
1.3 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇനി അറിയപ്പെടുക ഇന്ത്യയുടെ വിശ്വവിജയത്തിന്റെ വേദിയായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








