പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുമ്പോഴും സർക്കാർ നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ ചില ഇന്ത്യൻ വിദ്യാർത്ഥികൾ അവഗണിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇറാൻ വിട്ടുപോകാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ ഔദ്യോഗികമായി നിർദ്ദേശം (Advisory) നൽകിയിരുന്നെങ്കിലും പലരും അത് അനുസരിക്കാൻ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യം നടത്തുന്ന ശ്രമങ്ങളെ ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിൽ നിലവിൽ 4,000-ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതിൽ വലിയൊരു വിഭാഗം വിദ്യാർത്ഥികളാണ്. ഇസ്രയേൽ തിരിച്ചടി പ്രഖ്യാപിച്ചതോടെ മേഖലയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമായിരുന്നു. ഈ ഘട്ടത്തിലാണ് എത്രയും വേഗം മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയത്. എന്നാൽ പഠനവും മറ്റ് വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി പലരും ഇറാനിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. “ഞങ്ങൾ നിരന്തരം നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. എന്നാൽ ചിലർ അത് അവഗണിച്ചു. ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്,” ജയശങ്കർ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ വഴി സുരക്ഷിതമായി മടങ്ങാൻ അവസരമൊരുക്കിയിട്ടും അത് പ്രയോജനപ്പെടുത്താത്തത് വലിയ റിസ്കാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ഇറാനിലെയും ഇസ്രയേലിലെയും ഇന്ത്യൻ എംബസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. യുദ്ധം തുടങ്ങിയാൽ വിമാന സർവീസുകൾ തടസ്സപ്പെടുന്നത് മടക്കയാത്ര കൂടുതൽ ദുഷ്കരമാക്കും. ഉക്രെയ്ൻ-റഷ്യ യുദ്ധകാലത്ത് ‘ഓപ്പറേഷൻ ഗംഗ’ വഴി പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ സാഹസികമായി നാട്ടിലെത്തിച്ച അനുഭവം ഭാരതത്തിനുണ്ട്. എന്നാൽ മുൻകൂട്ടി നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ അത്യാവശ്യമാണെന്നാണ് സർക്കാർ നിലപാട്. പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും എന്നാൽ പൗരന്മാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












