ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ സഞ്ജു സാംസൺ പുറത്തെടുത്ത അവിശ്വസനീയ പ്രകടനത്തെ ‘ഫ്രീക്ക്’ എന്ന് വിശേഷിപ്പിച്ച് ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം കെവിൻ പീറ്റേഴ്സൺ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ 46 പന്തിൽ നിന്ന് 8 സിക്സറുകൾ അടക്കം 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന്റെ ശൈലിയെയും ടൈമിംഗിനെയും വാനോളം പുകഴ്ത്തുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ.
സഞ്ജുവിനെ ഒരു സവിശേഷ പ്രതിഭയായി കാണുന്നത് എന്തുകൊണ്ടാണെന്ന് പീറ്റേഴ്സൺ വിശദീകരിച്ചു: “സഞ്ജു ഒരു അസാമാന്യ പ്രതിഭയാണ്. എനിക്ക് അവന്റെ ശൈലി എന്നും ഇഷ്ടമാണ്. പന്ത് വളരെ നേരത്തെ തന്നെ കാണാനും അതിനനുസരിച്ച് ഷോട്ട് കളിക്കാനും അവന് പ്രത്യേക കഴിവുണ്ട്. വളരെ പാരമ്പര്യമായ രീതിയിൽ തന്നെയാണ് അവൻ പന്ത് നേരിടുന്നത്, അതാണ് അവന്റെ വിജയരഹസ്യം.” – പീറ്റേഴ്സൺ പറഞ്ഞു.
ലോകകപ്പിന്റെ സെമിയിലും ഫൈനലിലും 89 റൺസ് വീതം നേടിയ സഞ്ജു, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ (സെമി + ഫൈനൽ) 150-ൽ അധികം റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിനെ തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ പ്രോത്സാഹിപ്പിച്ചതിന് താൻ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് പീറ്റേഴ്സൺ ഓർമ്മിച്ചു. ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ അടുത്തിടെ തന്നോട് ഇതിന് നന്ദി പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. താൻ അന്ന് നടത്തിയ വിട്ടുവീഴ്ചകൾ കാരണമാണ് ഇന്നത്തെ ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎല്ലിൽ വലിയ അവസരങ്ങൾ ലഭിക്കുന്നതെന്ന് ബട്ട്‌ലർ പറഞ്ഞതായി പീറ്റേഴ്സൺ വ്യക്തമാക്കി. പത്ത് വർഷം മുൻപ് ഐപിഎല്ലിൽ കളിച്ചിരുന്ന പീറ്റേഴ്സൺ കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായി തിരിച്ചെത്തിയിരുന്നു.












