പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളവെ, രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം കാരണം പാചകവാതക (LPG) വിതരണത്തിലുണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങൾ നീക്കാൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തി. ആഗോള തലത്തിൽ ഇന്ധന വില കുതിച്ചുയരുകയും വിതരണ ശൃംഖല തകരുകയും ചെയ്യുമ്പോഴും ഇന്ത്യൻ ജനതയെയും സാധാരണക്കാരുടെ അടുക്കളകളെയും ബാധിക്കാത്ത രീതിയിലുള്ള പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളും ഇറാന്റെ പ്രത്യാക്രമണവും കാരണം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 62 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പാത അടഞ്ഞതോടെ ബദൽ മാർഗ്ഗങ്ങൾ തേടാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. റഷ്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളിൽ നിന്ന് ഇന്ധനം എത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ജയശങ്കറിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
പ്രതിസന്ധി ഘട്ടത്തിലും സാധാരണക്കാരെയും വീടുകളെയും സംരക്ഷിക്കാനാണ് സർക്കാരിന്റെ തീരുമാനം. രാജ്യത്തെ ആകെ എൽപിജി ഉപഭോഗത്തിന്റെ 87 ശതമാനവും വീടുകളിലാണ്. ഈ മേഖലയിൽ വിതരണം തടസ്സപ്പെടാതിരിക്കാൻ ലഭ്യമായ സ്റ്റോക്കിൽ ഭൂരിഭാഗവും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവെച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വ്യവസായങ്ങൾ എന്നിവയുൾപ്പെടുന്ന വാണിജ്യ മേഖലയ്ക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. വിദേശ നയതന്ത്രത്തിലെ കരുത്തും ആഭ്യന്തര വിപണിയിലെ കൃത്യമായ ഇടപെടലും വഴി ഇന്ത്യൻ അടുക്കളകൾ പട്ടിണിയിലാകില്ലെന്ന ഉറപ്പാണ് പ്രധാനമന്ത്രി നൽകുന്നത്.









