പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. യുഎഇയിൽ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് പുറപ്പെട്ട തായ്‌ലൻഡ് ചരക്കുകപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ ആക്രമണം നടത്തി. തായ്‌ലൻഡ് ഉടമസ്ഥതയിലുള്ള ‘മയൂരി നാരി’ (Mayuree Naree) എന്ന കപ്പലിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു. കപ്പലിന്റെ എൻജിൻ റൂമിലും മുകൾഭാഗത്തും അതിശക്തമായ തീപിടുത്തമുണ്ടായതായും കിലോമീറ്ററുകളോളം കറുത്ത പുക ഉയർന്നതായും തായ്‌ലൻഡ് റോയൽ നേവി പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്ന് ഇന്ത്യയിലേക്ക് അവശ്യസാധനങ്ങളുമായി വരികയായിരുന്നു ഈ ഭീമൻ ചരക്കുകപ്പൽ. ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 20 നാവികരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. കപ്പൽ ആക്രമിക്കപ്പെട്ടതോടെ ലൈഫ് റാഫ്റ്റുകൾ ഉപയോഗിച്ച് നാവികർ കടലിലേക്ക് ചാടുകയായിരുന്നു. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴി ഭാരതത്തിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കം അതീവ ഗൗരവത്തോടെയാണ് രാജ്യാന്തര സമൂഹം കാണുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കെ, ഇന്ത്യൻ തീരത്തേക്ക് വരുന്ന കപ്പലുകൾ ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ-വ്യാപാര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം കടലിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണിത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവില ഉയരാനും ചരക്ക് നീക്കം വൈകാനും ഈ ആക്രമണം കാരണമായേക്കാം. ഇന്ത്യൻ നാവികസേന മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ ആഗോള വിപണിയെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിദേശത്തുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ ഇടപെടലുകൾ ആരംഭിച്ചു കഴിഞ്ഞു. കപ്പലിലെ നാവികരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണ്.








