രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും പരിഭ്രാന്തിക്കും എതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. എൽപിജി വിതരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഭാരതത്തിൽ പാചകവാതകത്തിന് ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെയും സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെയും വിവിധ സംസ്ഥാനങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മുംബൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ താല്കാലികമായ ചില തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുതലെടുത്ത് ചിലർ കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് സിലിണ്ടറുകൾ വിൽക്കാൻ ശ്രമിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചതിനും അനധികൃതമായി ശേഖരിച്ചതിനും നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിലെ സാഹചര്യം നേരിടാൻ രാജ്യത്തെ റിഫൈനറികൾ എൽപിജി ഉൽപ്പാദനം 10 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. വിതരണ ശൃംഖല വേഗത്തിലാക്കാൻ പെട്രോളിയം മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടലുകൾ നടത്തിവരികയാണ്.
ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും ബാധിച്ച വിതരണ തടസ്സം വരും ദിവസങ്ങളിൽ പൂർണ്ണമായും പരിഹരിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി പടർത്തുന്നവർക്കെതിരെ ഐടി നിയമപ്രകാരം നടപടിയെടുക്കും. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ആഭ്യന്തര വിപണിയിൽ സ്ഥിരത ഉറപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അനാവശ്യമായി ഗ്യാസ് സിലിണ്ടറുകൾ വാങ്ങി കൂട്ടേണ്ടതില്ലെന്നും വിതരണത്തിൽ മുടക്കം ഉണ്ടാവില്ലെന്നും പെട്രോളിയം മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പുനൽകി. വികസന കുതിപ്പിൽ ഭാരതത്തെ തളർത്താൻ ശ്രമിക്കുന്ന കരിഞ്ചന്തക്കാരെയും വ്യാജവാർത്താ സംഘങ്ങളെയും മുളയിലേ നുള്ളാനാണ് കേന്ദ്രത്തിന്റെ തീരുമാനം.











