ആലപ്പുഴ : സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമ്പലപ്പുഴയിൽ പാർട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആണ് ജി സുധാകരന്റെ തീരുമാനം.
സിപിഎമ്മിൽ നിന്നും കടുത്ത ദുരനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം എന്ന് സുധാകരൻ അറിയിച്ചു. പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളെ വളർത്തുകയാണ്. എന്നിട്ട് അവരെ ഉപയോഗിച്ച് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നു. അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ഛനെപ്പോലും സിപിഎമ്മിന്റെ ഈ പൊളിറ്റിക്കൽ ക്രിമിനലുകൾ അപമാനിച്ചു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നിട്ടുള്ള അധ്യാപകനായിരുന്നു അച്ഛൻ. പാർട്ടി മെമ്പർഷിപ്പിൽ നിന്നും ഒഴിഞ്ഞത് തന്നെ പാർട്ടിയിൽ നിന്നും മാറിക്കൊടുത്തതാണ്. എന്നും കമ്മ്യൂണിസ്റ്റ്കാരൻ തന്നെയായിരിക്കും. കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്നും ഒരിക്കലും പുറകിലേക്ക് പോകില്ല. ആരുടെയും പിന്തുണയും തേടില്ല. അഴിമതിക്കെതിരായ പോരാട്ടം എന്നും തുടരും എന്നും ജി സുധാകരൻ വ്യക്തമാക്കി.








