ഭാരതം ടി20 ലോകകപ്പിൽ മുത്തമിട്ടതിന് പിന്നാലെ രാജ്യത്തിന്റെ അഭിമാനമായ ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ താരങ്ങൾ ക്ഷേത്രദർശനം നടത്തിയതിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ലോകകപ്പ് കിരീടം ക്ഷേത്രത്തിൽ കൊണ്ടുപോയത് ‘നാണക്കേടാണ്’ എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച തൃണമൂൽ കോൺഗ്രസ് എംപിയും മുൻ താരവുമായ കീർത്തി ആസാദിന് തക്കതായ മറുപടി നൽകി ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തി. ഭാരതത്തിന്റെ വിജയത്തിന് ഈശ്വരനോട് നന്ദി പറയുന്നതിനെ നാണക്കേടെന്ന് വിളിച്ച ആസാദിന്റെ മനോഭാവം സാംസ്കാരികമായി അധഃപതിച്ചതാണെന്ന ഗംഭീറിന്റെ വിമർശനത്തിന്, “നമ്മുടേതൊരു ജനാധിപത്യ രാജ്യമാണ്” എന്ന മറുപടിയുമായാണ് ആസാദ് ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്. 1983-ലെ ലോകകപ്പ് ടീമിൽ അംഗമായിരുന്ന കീർത്തി ആസാദിന്റെ പ്രസ്താവനയ്ക്കെതിരെ ക്രിക്കറ്റ് പ്രേമികളും ദേശീയവാദികളും കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.
വിജയം നേടുമ്പോൾ സ്വന്തം ആരാധനാലയങ്ങളിൽ പോയി നന്ദി പറയുക എന്നത് ഭാരതീയരുടെ പാരമ്പര്യമാണെന്നും, രാജ്യത്തെ കോടിക്കണക്കിന് വരുന്ന വിശ്വാസികളെ അപമാനിക്കുന്നതാണ് കീർത്തി ആസാദിന്റെ വാക്കുകളെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. നേരത്തെ, “ഇതൊരു ജനാധിപത്യ രാജ്യമാണെന്നും തനിക്ക് ഇഷ്ടമുള്ളത് പറയാൻ അവകാശമുണ്ടെന്നുമാണ്” ആസാദ് ന്യായീകരിച്ചത്. എന്നാൽ, ദേശീയ പ്രാധാന്യമുള്ള ഒരു കായിക നേട്ടത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതും ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെ പരിഹസിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗംഭീർ ആരാധകർ വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളുടെ തുടർച്ചയാണിതെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്. ബിജെപി മുൻ എംപി കൂടിയായിരുന്ന ആസാദ് തൃണമൂലിലേക്ക് ചേക്കേറിയ ശേഷം ഭാരതീയ മൂല്യങ്ങളെ തള്ളിപ്പറയുന്നത് പതിവാക്കിയിരിക്കുകയാണെന്ന് വലതുപക്ഷ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഗൗതം ഗംഭീർ പരിശീലകനായ ശേഷം ഇന്ത്യൻ ടീമിൽ അച്ചടക്കത്തോടൊപ്പം തന്നെ രാജ്യത്തോടുള്ള കൂറും സാംസ്കാരികമായ ബോധവും വർദ്ധിച്ചുവരുന്നതായി കായിക പ്രേമികൾക്കിടയിൽ അഭിപ്രായമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കായികതാരങ്ങളെ തളർത്തുന്ന പ്രസ്താവനകളുമായി എത്തുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് ഗംഭീർ അനുകൂലികൾ പറയുന്നു. ക്ഷേത്രത്തിൽ ട്രോഫി സമർപ്പിക്കുന്നത് ടീം ഇന്ത്യയ്ക്ക് എങ്ങനെയാണ് നാണക്കേടാകുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ജനാധിപത്യത്തിന്റെ മറവിൽ ഒളിച്ചോടാനാണ് കീർത്തി ആസാദ് ശ്രമിക്കുന്നതെന്നാണ് പുതിയ വിവാദം.










