പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ലോകത്തെ ഏറ്റവും അപകടം പിടിച്ച സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് താണ്ടി ആദ്യ ഇന്ത്യൻ എണ്ണക്കപ്പൽ മുംബൈ തീരത്തെത്തി. സൗദി അറേബ്യയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട ‘ഷെൻലോങ്’ (Shenlong) എന്ന ഭീമൻ കപ്പലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിൽ എത്തിയത്. ഇറാൻ ചരക്കുകപ്പലുകളെ ലക്ഷ്യം വെക്കുന്നതിനിടയിൽ, അതീവ രഹസ്യമായും സാഹസികമായും കടലിടുക്ക് മുറിച്ചുകടന്ന കപ്പലിൻ്റെ വരവ് ഭാരതത്തിൻ്റെ ഇന്ധന ഇറക്കുമതി രംഗത്ത് വലിയ ആശ്വാസമാണ് നൽകുന്നത്.
മാർച്ച് ഒന്നിന് സൗദിയിൽ നിന്ന് പുറപ്പെട്ട ഈ ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ, മാർച്ച് എട്ടിനാണ് ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചത്. ശത്രുക്കളുടെയും ഇറാൻ്റെയും റഡാറുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും രക്ഷപ്പെടാനായി കപ്പലിലെ എഐഎസ് (Automatic Identification System) ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്താണ് ഷെൻലോങ് യാത്ര ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കടലിടുക്ക് കടന്ന ശേഷം മാർച്ച് ഒമ്പതിനാണ് കപ്പൽ വീണ്ടും ട്രാക്കിംഗ് സിസ്റ്റത്തിൽ ദൃശ്യമായത്. 1,35,335 മെട്രിക് ടൺ ക്രൂഡ് ഓയിലുമായാണ് കപ്പൽ എത്തിയിരിക്കുന്നത്. നിലവിൽ മുംബൈയിലെ ജവഹർ ദ്വീപിൽ അടുപ്പിച്ചിരിക്കുന്ന കപ്പലിൽ നിന്ന് ക്രൂഡ് ഓയിൽ മാഹുലിലെ ശുദ്ധീകരണശാലകളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ക്യാപ്റ്റൻ സുക്ഷാന്ത് സിംഗ് സന്ധുവിൻ്റെ നേതൃത്വത്തിലുള്ള കപ്പലിൽ ഇന്ത്യക്കാരും പാകിസ്താനികളും ഫിലിപ്പീൻസുകാരും ഉൾപ്പെടെ 29 ജീവനക്കാരാണുള്ളത്. ചൈനയിലേക്കല്ലാത്ത കപ്പലുകളെ കടത്തിവിടില്ലെന്ന ഇറാന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഭാരതത്തിലേക്കുള്ള എണ്ണക്കപ്പൽ സുരക്ഷിതമായി എത്തിയിരിക്കുന്നത്. ഭാരതത്തിൻ്റെ പകുതിയിലധികം ഇന്ധന ഇറക്കുമതിയും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത് എന്നതിനാൽ, ഈ കപ്പലിൻ്റെ വിജയം വരാനിരിക്കുന്ന മറ്റ് കപ്പലുകൾക്കും ആത്മവിശ്വാസം നൽകുന്നു. വിദേശകാര്യ മന്ത്രാലയത്തിൻ്റെയും ഷിപ്പിംഗ് മന്ത്രാലയത്തിൻ്റെയും കൃത്യമായ നിരീക്ഷണത്തിലാണ് കപ്പൽ നീക്കങ്ങൾ നടക്കുന്നത്. യുദ്ധം കാരണം പാചകവാതകത്തിനും എണ്ണയ്ക്കും ക്ഷാമമുണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ, ഈ വാർത്ത രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.












