പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിബന്ധമാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്നലെ നടന്ന ‘ഇന്ത്യ ടുഡേ കോൺക്ലേവ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച രണ്ട് ‘ഡീൽമേക്കർമാർ’ എന്നാണ് മോദിയെയും ട്രംപിനെയും അദ്ദേഹം വിശേഷിപ്പിച്ചത്.
കരാറിലെ സങ്കീർണ്ണമായ പല തടസ്സങ്ങളും നീക്കിയത് ഇരുനേതാക്കളും തമ്മിലുള്ള ദൃഢമായ ബന്ധമാണെന്ന് ഗോർ ചൂണ്ടിക്കാട്ടി. “ഈ കരാറിന് പിന്നിൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്—പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും. അവരുടെ വ്യക്തിപരമായ സൗഹൃദമാണ് ഇത് സാധ്യമാക്കിയത്. അമേരിക്കയ്ക്ക് ഏറ്റവും വിശ്വസിക്കാവുന്ന പങ്കാളിയാണ് ഇന്ത്യ,” – അംബാസഡർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയും അമേരിക്കയും കൈകോർത്ത് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അംബാസഡർ ഗോർ പറഞ്ഞു. ആഗോള എണ്ണവില സ്ഥിരമായി നിലനിർത്തുന്നതിൽ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇതിന്റെ ഭാഗമാണെന്ന് അമേരിക്ക അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാൻപ്രസിഡന്റ് മസൂദ് പെഷെസ്കിയനുമായി ടെലിഫോണിൽ നരേന്ദ്ര മോദി സംസാരിച്ചിരുന്നു. മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിൽ ഇന്ത്യയ്ക്കുള്ള കടുത്ത ആശങ്ക പ്രധാനമന്ത്രി ചർച്ചയിൽ പങ്കുവെച്ചു. ഇക്കഴിഞ്ഞ മാസം ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.








