ഇസ്ലാമാബാദ് : പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ. നേരത്തെ അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് താലിബാൻ സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്. പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ ആക്രമണം നടത്തിയതായി താലിബാൻ വ്യക്തമാക്കി. ഖൈബർ പഖ്തൂൺഖ്വയിലാണ് കൊഹാത് സൈനിക ക്യാമ്പ് സ്ഥിതിചെയ്യുന്നത്.
നേരത്തെ പാകിസ്താൻ കാബൂൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നടത്തിയ ബോംബാക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, താലിബാൻ ഡ്രോണുകൾ അതിർത്തി കടന്ന് നിരവധി പ്രധാന സ്ഥലങ്ങളിൽ കൃത്യമായ ആക്രമണം നടത്തുന്നുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. നിലവിൽ, പാകിസ്താനിലെ വിവിധ നഗരങ്ങളിൽ നിന്ന് സ്ഫോടനങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
സൈനിക കന്റോൺമെന്റും അനുബന്ധ സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ചാവേർ ഡ്രോണുകളാണ് ആക്രമണത്തിൽ ഉൾപ്പെട്ടതെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്താനിലെ ചരിത്രപ്രസിദ്ധമായ ഗാരിസൺ പട്ടണങ്ങളിലൊന്നാണ് കൊഹാത് കന്റോൺമെന്റ്. പാകിസ്താൻ ആർമിയുടെ 9-ആം ഇൻഫൻട്രി ഡിവിഷനിലെ യൂണിറ്റുകൾ ഉൾപ്പെടെയുള്ള പ്രധാന സൈനിക വിന്യാസങ്ങൾ ഇവിടെയുണ്ട്. ഖൈബർ പഖ്തൂൺഖ്വയിലെ തന്ത്രപ്രധാനമായ കൊഹാത് പാസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ താവളം, മേഖലയിലുടനീളമുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രധാന പ്രവർത്തന കേന്ദ്രമായി വളരെക്കാലമായി പ്രവർത്തിച്ചു വരുന്നതാണ്.










