ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ ഭീമന്മാരായ ഇലോൺ മസ്കും ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കാനഡയിലെ ടംബ്ലർ റിഡ്ജിലുണ്ടായ ദാരുണമായ സ്കൂൾ വെടിവെപ്പിന് പിന്നാലെ ചാറ്റ് ജിപിടിയുടെ സുരക്ഷാ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചാണ് മസ്ക് രംഗത്തെത്തിയിരിക്കുന്നത്. “ചാറ്റ് ജിപിടിയെ കുട്ടികളിൽ നിന്നും മാനസികമായി വെല്ലുവിളി നേരിടുന്നവരിൽ നിന്നും അകറ്റി നിർത്തുക” എന്ന് മസ്ക് മുന്നറിയിപ്പ് നൽകി.
കാനഡയിലെ ടംബ്ലർ റിഡ്ജ് എന്ന ചെറിയ പട്ടണത്തിൽ വാൻ റൂട്ട്‌സെലാർ എന്ന മുൻ വിദ്യാർത്ഥി നടത്തിയ സ്കൂൾ ആക്രമണം രാജ്യം കണ്ട ഏറ്റവും വലിയ ആഘാതങ്ങളിലൊന്നായിരുന്നു. ആക്രമണത്തിന് മുൻപ് പ്രതി ചാറ്റ് ജിപിടിയുമായി നിരന്തരമായി സംസാരിച്ചിരുന്നതായും അക്രമാസക്തമായ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം വാൻ റൂട്ട്‌സെലാർ 2025-ൽ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങളെക്കുറിച്ച് ചാറ്റ് ജിപിടിയുമായി ദിവസങ്ങളോളം സംഭാഷണം നടത്തിയിരുന്നു.
ചാറ്റ് ജിപിടിയുടെ ഓട്ടോമേറ്റഡ് സിസ്റ്റം ഈ സന്ദേശങ്ങൾ കണ്ടെത്തുകയും മോഡറേറ്റർമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അപകടസാധ്യതയുണ്ടെന്ന് കണ്ട പന്ത്രണ്ടോളം ജീവനക്കാർ കനേഡിയൻ പോലീസിനെ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനിയിലെ ഉന്നത നേതൃത്വം അത് അംഗീകരിച്ചില്ലെന്ന് ആരോപണമുണ്ട്. പകരം പ്രതിയുടെ ആദ്യത്തെ അക്കൗണ്ട് നിരോധിക്കുക മാത്രമാണ് കമ്പനി ചെയ്തത്. എന്നാൽ രണ്ടാമതൊരു അക്കൗണ്ട് ഉപയോഗിച്ച് പ്രതി ആക്രമണത്തിനുള്ള പദ്ധതികൾ തുടരുക ആയിരുന്നു.
ഈ സംഭവത്തെക്കുറിച്ചുള്ള കോടതി റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഇലോൺ മസ്ക് തന്റെ പ്രതികരണം അറിയിച്ചത്. ചാറ്റ് ബോട്ടുകൾ മാനസികാരോഗ്യം മോശമായവരെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി. ടംബ്ലർ റിഡ്ജ് സംഭവം അതീവ ദാരുണമാണെന്നും ഇരകളുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നും ഓപ്പൺ എഐ പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങളുമായും അന്വേഷണ ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.











